തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തിയും രോഗികളെ സ്വകാര്യ കുത്തകകളിലേക്ക് എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഇത്തരം താൽപ്പര്യങ്ങൾക്ക് മുന്നിൽ സർക്കാർ ആരോഗ്യരംഗത്തെ അടിയറവ് വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
തിരുവനന്തപുരം ആർ.സി.സിയിലെ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. കേരളത്തിൽ ചികിത്സാ ചെലവ് കുറഞ്ഞുവരികയാണെന്നും എന്നാൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ കെട്ടിടം നാടിന് സമർപ്പിച്ചത്.
There is a deliberate attempt to destroy the health sector - Veena George
































