തിരുവനന്തപുരം:( www.truevisionnews.com ) സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയുമായ എം.എ. ഷഹനാസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയിൽനിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായി നിബു വർഗീസ് ആണ് സാമൂഹികമാധ്യമങ്ങളിൽ തന്നെ അപമാനിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. നിബു വർഗീസിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
അതേസമയം എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് സഹയാത്രികയുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്.
2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.
Shahnaz files complaint against cyber attack to Chief Minister

































