തൃശൂർ: (truevisionnews.com) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഇപ്പോൾ ഗുരുവായൂരിലേക്ക് മാറിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.
വോട്ട് മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓഫീസ് തന്നെ ഔദ്യോഗികമായി വിശദീകരണം നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നെട്ടശ്ശേരിയിലെ വാടക വീടിന്റെ വിലാസത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ടുണ്ടായിരുന്നത്.
എന്നാൽ ആ വീട് വിൽപന നടത്തിയതോടെയാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് വോട്ട് മാറ്റാൻ തീരുമാനിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
പുതിയ വോട്ടർ പട്ടിക പ്രകാരം ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റായ 'അച്യുത'ത്തിന്റെ വിലാസത്തിലാണ് ഈ മാറ്റം.
എന്നാൽ ഓരോ തിരഞ്ഞെടുപ്പിലും വോട്ട് പലയിടത്താണെന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനിൽ അക്കരെ പരിഹാസവുമായി രംഗത്തെത്തി. ഒരു വർഷത്തിനിടെ മൂന്ന് സ്ഥലങ്ങളിലായി വോട്ട് മാറുന്നതിനെ 'കുമ്പിടി' എന്ന കഥാപാത്രത്തോടാണ് അനിൽ അക്കരെ ഉപമിച്ചത്.
ലോക്‌സഭയിൽ തൃശൂരിലും തദ്ദേശത്തിൽ തിരുവനന്തപുരത്തും വോട്ട് ചെയ്തയാൾ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഗുരുവായൂരിലേക്ക് മാറിയത് രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
The fact that Suresh Gopi's vote has now shifted to Guruvayur is a matter of debate

































