അരൂർ: ( https://truevisionnews.com/) അരൂരിൽ ലഹരിക്ക് പണം നൽകാത്തതിനെത്തുടർന്ന് അമ്മൂമ്മയെ ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുമകന് കോടതി ശിക്ഷ വിധിച്ചു.
ഒൻപത് വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്.
ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.
സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അന്നത്തെ പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും കോടതിയിൽ ഹാജരായി.
Grandmother murdered in Aroor after not paying for drugs, accused sentenced

































