(moviemax.in) അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവിതം തകർന്നുപോയ സന്ധ്യയ്ക്ക് പ്രത്യാശയുടെ പുതുവെളിച്ചം പകർന്ന് നടൻ മമ്മൂട്ടി. കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് 'ഇപ്പോൾ നടന്നു തുടങ്ങി' എന്ന് മമ്മൂട്ടിയോട് പറയുമ്പോൾ സന്ധ്യയുടെ കണ്ണുകളിൽ നിറഞ്ഞത് നന്ദിയും ആശ്വാസവുമായിരുന്നു.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ധ്യയെ കാണാൻ നേരിട്ടെത്തിയ താരം, ചികിത്സാ വിവരങ്ങൾ ചോദിച്ചറിയുകയും തളരാതെ മുന്നോട്ട് പോകാൻ ധൈര്യം പകരുകയും ചെയ്തു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ 'കെയർ ആൻഡ് ഷെയർ' ഇന്റർനാഷണലും രാജഗിരി ആശുപത്രിയും സംയുക്തമായാണ് 20 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സയും കൃത്രിമക്കാലും സന്ധ്യയ്ക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കിയത്.
കഴിഞ്ഞ ഒക്ടോബർ 25-നുണ്ടായ ദുരന്തത്തിൽ ഭർത്താവിനെയും വീടിനെയും നഷ്ടപ്പെട്ട സന്ധ്യ, മണിക്കൂറുകളോളം മണ്ണ് മൂടിക്കിടന്ന അവസ്ഥയിലാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇടതുകാലിലെ അണുബാധ ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന ഘട്ടത്തിലാണ് കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചുമാറ്റേണ്ടി വന്നത്.
കാൻസർ ബാധിച്ച് മകൻ മരിച്ചതിന്റെ വേദന വിട്ടുമാറും മുൻപേ എത്തിയ ഈ ദുരന്തത്തിൽ സന്ധ്യയ്ക്ക് താങ്ങായി നിന്നത് മമ്മൂട്ടിയുടെ ഇടപെടലായിരുന്നു. വീഡിയോ കോളിലൂടെ സന്ധ്യയെ നേരത്തെ സംസാരിച്ച് ആശ്വസിപ്പിച്ചിരുന്ന താരം, അവർക്ക് കൃത്രിമക്കാൽ ഉറപ്പാക്കാൻ നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു.
രാജഗിരി ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ സന്ധ്യ, മമ്മൂട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് താരം ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എത്തിയത്. സന്ധ്യയുടെ കൈപിടിച്ച് ആശ്വസിപ്പിച്ച മമ്മൂട്ടി, വീടും സ്ഥലവും നഷ്ടപ്പെട്ട കാര്യം പരിഗണിക്കുമെന്നും അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
സാരിയും ചെടിയും സമ്മാനിച്ചാണ് അദ്ദേഹം സന്ധ്യയെ യാത്രയാക്കിയത്. നഴ്സിങ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സന്ധ്യ ഇപ്പോൾ.
Mammootty supports a tired Sandhya

































