കോഴിക്കോട്: വിവിധ ദീർഘദൂര ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തിവന്നിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) പോലീസ് പിടിയിലായി. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസ്, പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ് എന്നിവയുടെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാരുടെ ലാപ്ടോപ്പും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കാരയ്ക്കൽ-എറണാകുളം എക്സ്പ്രസിലെ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. യാത്രക്കാർക്കിടയിൽ വിശ്വാസം നേടി ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം ട്രെയിൻ നിർത്തുന്ന സമയം നോക്കി കടന്നുകളയുന്നതായിരുന്നു ഇയാളുടെ രീതി. റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം
Regular theft on trains; Nilambur native youth arrested
































