പാലക്കാട്:( www.truevisionnews.com ) പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായകമായ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്ത്. ചികിത്സാ പിഴവ് സംഭവിച്ചെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്കിടെയാണ്, ശാസ്ത്രീയമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.
തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയുടെ മരണം അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ പ്രവേശിച്ചത്മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ചികിത്സാ പിഴവ് നടന്നതായി കരുതാനാവില്ലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറും പാലക്കാട് ഡി.എം.ഒ ടി.വി. റോഷിയും അറിയിച്ചു.
ഫെബ്രുവരി 16-നായിരുന്നു ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് കുടുംബം തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Death of pregnant woman in Pattambi
































