നടി രേഖ രതീഷിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ശ്രീധർ. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴച്ച് ഒരാളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ക്രൂരമാണെന്നും ദിവ്യ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് താരം രേഖയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
രേഖയുടെ പഴയകാല ജീവിതത്തിലെ കാര്യങ്ങൾ ചർച്ചയാക്കുന്നവർക്കെതിരെ ദിവ്യ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കഴിഞ്ഞുപോയ കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും ആരെയും ഇത്തരത്തിൽ വേദനിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും ദിവ്യ ഓർമ്മിപ്പിച്ചു. ഒരാളുടെ സ്വകാര്യ ജീവിതത്തെ മുൻനിർത്തി സോഷ്യൽ മീഡിയ വഴി നടത്തുന്ന വിചാരണകൾ അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു.
''സത്യത്തില്‍ രേഖ രതീഷ് പോസ്റ്റ് ചെയ്തത് അത്ര പ്രശ്‌നമുള്ള വീഡിയോ ആയിരുന്നില്ല. ചില ഓണ്‍ലൈന്‍ ചാനലുകളാണ് അത് പ്രശ്‌നമാക്കിയത്. അവരെ ഒരു ആത്മഹത്യയിലേക്ക് കൊണ്ടുപോവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഞാനും ഏട്ടനും സൈബര്‍ ബുള്ളിയിംഗിന് ഇരയായവരാണ്. മാന്യമായ രീതിയില്‍ കല്യാണം കഴിച്ചിട്ടും ഞങ്ങളെ ആരും വെറുതെ വിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നു പറഞ്ഞ് കുറച്ച് കാര്യങ്ങള്‍ രേഖ സംസാരിക്കുന്നു. പിന്നീടൊരു വീഡിയോ കോള്‍ വരുന്നു. ഒരു വ്യക്തിയുമായി സംസാരിക്കുന്നു. അപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു, ഇത് തന്നെയാണ് രേഖ രതീഷിന്റെ വരന്‍ എന്ന്. അഞ്ചാമത്തെ വിവാഹമായങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങള്‍ അറിയാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നുകയറി ഓരോന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു?
ഇതെന്റെ രണ്ടാം ജന്മമാണ് എന്ന് ആളുകള്‍ പറയാറുണ്ട്. മരിച്ച് കഴിഞ്ഞ് വീണ്ടും ജനിക്കുന്നതിനെയാണോ നമ്മള്‍ രണ്ടാം ജന്മം എന്ന് പറയുന്നത്. അല്ലല്ലോ, നമ്മള്‍ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ പുതിയൊരു ജീവിതമാര്‍ഗം കിട്ടുമ്പോള്‍ ഇതെന്റെ രണ്ടാം ജന്മം എന്ന് പറയാറുണ്ട്. അതുുപോലെ തന്നെ രേഖ രതീഷ് ഒരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങുന്നുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് വേണ്ടിയാവാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പെയ്ഡ് വര്‍ക്ക് ചെയ്യുന്നതാവാം. എന്ത് തന്നെയായാലും അതിനെ വളച്ചൊടിച്ച്, ആ വ്യക്തിയെ തേജോവധം ചെയ്യാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്?
എപ്പോഴും ബോള്‍ഡായി സംസാരിക്കുന്ന രേഖ രതീഷ് ഇത്രയും തളര്‍ന്നിട്ടുണ്ടെങ്കില്‍, അത് നിങ്ങള്‍ അവരെ മാനസികമായി തളര്‍ത്തിയത് കൊണ്ടാണ്. കഥയല്ലിത് ജീവിതമൊക്കെ എന്നേ കഴിഞ്ഞതാണ്. മണ്ണിട്ട് മൂടിയതും, കഴിഞ്ഞത് പോയതുമായ കാര്യങ്ങള്‍ എന്തിനാണ് വീണ്ടും കുത്തിപ്പൊക്കുന്നത്. ഒരു മകനെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ആളാണ് രേഖ. അവര്‍ വിവാഹം കഴിക്കുകയോ, കഴിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ തീരുമാനമാണ്. പൊരുത്തക്കേടുകളാണെങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാവുമെന്ന് കരുതിയാണ് ഓരോ ജീവിതവും തിരഞ്ഞെടുക്കുന്നത്. അത് പരാജയമായാല്‍ മാറിപ്പോവുക. രേഖ രതീഷിന്റെ ജീവിതം അവരുടേത് മാത്രമാണ്'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ ശ്രീധര്‍ പറഞ്ഞു.
'Don't push them to suicide'; Divya Sridhar explodes over cyber attack against Rekha Ratheesh

































