ആലപ്പുഴ: ( www.truevisionnews.com ) വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ഗുരുതര ചികിത്സാ പിഴവ് ആരോപണത്തിൽ പ്രതികരിച്ച് ഡോ. ലളിതാംബിക. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും റെക്കോർഡ് ബുക്ക് പരിശോധിച്ചാൽ അത് മനസിലാകുമെന്നും ഡോ. ലളിതാംബിക പറഞ്ഞു. വയറ്റിലുള്ളത് കത്രിക അല്ല മസ്കിറ്റോ എന്നൊരു ഉപകരണമാണെന്നും പ്രശ്നം സിസ്റ്റത്തിൻ്റേതാണ് എന്നും അവർ വ്യക്തമാക്കി.
"ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ പരിശോധിക്കുന്ന സിസ്റ്റം ഗവൺമെൻ്റ് ആശുപത്രികളിൽ ഇല്ല. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി വീണ്ടും ആശുപത്രിയിൽ എത്തിയിട്ടില്ല. ഉപകരണം ഒരുപക്ഷേ മുൻപ് നടത്തിയ ശസ്ത്രക്രിയയിൽ ആയിരിക്കാം വയറിൽ കുടുങ്ങിയത്. ചികിത്സയ്ക്ക് താൻ പണം കൈപ്പറ്റിയിട്ടില്ല", ഡോ. ലളിതാംബിക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നാണ് വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചെന്നപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായത്.
അതേസമയം, സംഭവവുമായി നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു. പണം ഇല്ലാത്തത് കൊണ്ടാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. ഇങ്ങനൊരു സംഭവം ഇനിയും ആവർത്തിക്കരുതെന്നും ഷിബിൻ വ്യക്തമാക്കി. ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ആരോഗ്യമന്ത്രി ഇതുവരെ ഇടപെട്ടില്ലെന്നും ഷിബിൻ പറഞ്ഞു.
dr lalithambika denies vandanam medical college negligence allegations that scissor found inside belly of a woman
































