(moviemax.in) കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിക്കിടെ നടൻ മോഹൻലാൽ തിരക്കഥാകൃത്ത് എസ്.എൻ സ്വാമിയോട് മോശമായി പെരുമാറി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാകുന്നു. സംഭവത്തിൽ വിശദീകരണവുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് വിരാമമായത്.
തനിക്ക് പിന്നാലെ ക്യാമറയുമായി വന്ന ഓൺലൈൻ മാധ്യമപ്രവർത്തകരോട് "അതിനിടയിൽ കൂടി കയറിയോ" എന്ന് മോഹൻലാൽ ചോദിക്കുന്ന വീഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. എസ്.എൻ സ്വാമി സമീപത്ത് നിൽക്കെയായിരുന്നു ഈ ചോദ്യം എന്നത് മുൻനിർത്തി മോഹൻലാൽ അദ്ദേഹത്തെ അപമാനിച്ചു എന്ന രീതിയിൽ എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു.
എന്നാൽ, തന്നോടല്ല മോഹൻലാൽ അങ്ങനെ ചോദിച്ചതെന്നും തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും എസ്.എൻ സ്വാമി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ചുകൊണ്ട് സിദ്ധു പനക്കൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സിനിമാസ്വാദകർക്കിടയിൽ ചർച്ചയാകുന്നത്. മാധ്യമപ്രവർത്തകരുടെ തിരക്കിനിടയിൽ ഉണ്ടായ സ്വാഭാവിക പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
മോഹൻലാൽ അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ വന്ന യൂട്യൂബേഴ്‌സിനോടായിരിക്കുമെന്നും എസ്.എൻ സ്വാമി സ്റ്റെപ്പ് കയറുകയല്ല ഇറങ്ങിവരികയാണെന്നും സിദ്ധു പനക്കൽ ചൂണ്ടികാണിക്കുന്നു. ക്ഷമയോടെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്ന് നാലായിരവും അയ്യായിരവും ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ആളാണ് മോഹൻലാലെന്നും, അദ്ദേഹത്തോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപറ്റിയും മോഹൻലാലിനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നതൊന്നും വിശ്വസിക്കില്ലെന്നും സിദ്ധു പനക്കൽ കൂട്ടിച്ചേർത്തു.
'Did you also get in between?'; Sidhu Panakkal responds to controversies by distorting Mohanlal's words



























