'ബിയോണ്ട് ദ കേരള സ്റ്റോറി' എന്ന ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. 'എമ്പുരാൻ' സിനിമയുടെ കാര്യത്തിൽ നാം ചർച്ച ചെയ്ത അതേ ആവിഷ്കാര സ്വാതന്ത്ര്യം ഈ ചിത്രത്തിന്റെ സംവിധായകനും ബാധകമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മലയാള സംവിധായകർക്കുള്ള അതേ അവകാശം ഹിന്ദി സംവിധായകർക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സിനിമയിലെ ഏറ്റവും വലിയ ചർച്ചയായ ബീഫ് കഴിപ്പിക്കുന്ന രംഗം വെറും ഭാവനയല്ലെന്നും മധ്യപ്രദേശിൽ നടന്ന യഥാർത്ഥ സംഭവമാണെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇരയായ യുവതി ഭർത്താവിനെതിരെ കേസ് നൽകിയിട്ടുള്ളതാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും അവർക്ക് ശരിയെന്ന് തോന്നുന്ന സിനിമയെടുക്കാൻ അവകാശമുണ്ടെന്നും അത് കാണണോ വേണ്ടയോ എന്നത് പ്രേക്ഷകരുടെ സ്വാതന്ത്ര്യമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇപ്പോള്‍ ഇന്ത്യയിലെ സിനിമ ആരാധകര്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയം, വന്‍ വിജയമായ നാഷണല്‍ അവാര്‍ഡ് ജേതാവ് സുധീപ്‌തോ സെന്‍ ജി സംവിധാനം ചെയ്ത 'കേരള സ്റ്റോറി ' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന്റെ ട്രെയിലര്‍ ആണല്ലോ. വെറും ഒറ്റ ദിവസം കൊണ്ട് 1 കോടി 61 ലക്ഷത്തില്‍ കൂടുതല്‍ വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡ്ല്‍ ഒന്നാമത് എത്തിയെങ്കിലും ഈ ട്രെയിലര്‍ കേരളത്തില്‍ ചിലര്‍ വിവാദം ആക്കിയിട്ടുണ്ട്.
അതിന്റെ തീം ലവ് ജിഹാദ് ആണെന്നും അങ്ങനെ ഒന്ന് കേരളത്തില്‍ ഇല്ലെന്നും ചിലര്‍ പറയുന്നു. അത് ശരിയാകാം.. പക്ഷെ 'എമ്പുരാന്‍ ' സിനിമ ഇറങ്ങിയപ്പോള്‍ നമ്മള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ? അവര്‍ അവരുടെ പൈസക്ക് അവര്‍ക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു. അത് നമ്മുക്ക് കാണാം.. കാണാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ. ഒരു സിനിമയെ നമ്മള്‍ പേടിക്കേണ്ട കാര്യമില്ല.
ഈ രണ്ടാം ഭാഗത്തില്‍ ട്രൈലെറില്‍ കാണിക്കുന്ന ഒരു രംഗമാണ് കേരളത്തില്‍ ചിലര്‍ വിവാദം ആക്കിയത്. അതില്‍ ഒരു യുവതിയെ നിര്‍ബന്ധപൂര്‍വം ബീഫ് കഴിപ്പിക്കുന്ന രംഗമുണ്ട് . അത് ശരിയല്ല എന്ന് ചിന്തിക്കുന്നവര്‍ അറിയാന്‍. ഈ ന്യൂസ് നിങ്ങള്‍ നോക്കുക. ഇത് ശരിക്കും മധ്യപ്രദേശില്‍ സംഭവിച്ച കാര്യമാണ്. ആ യുവതി ഭര്‍ത്താവിന് എതിരെ പോലീസ് കേസ് കൊടുത്തിരുന്നു. അല്ലാതെ എഴുത്തുകാരന്റെ ഭാവന സൃഷ്ട്ടി അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഇനി നിങ്ങള്‍ ആണ് ചിന്തിക്കേണ്ടത്.
ഇനി ട്രൈലര്‍ നോക്കി മലയാളി പെണ്‍കുട്ടി എന്തുകൊണ്ട് മലയാളം പറയുന്നില്ല. ഹിന്ദി എന്തിനു പറഞ്ഞു എന്നതിനുള്ള ഉത്തരം. ട്രെയിലറില്‍ ആദ്യമേ മധ്യപ്രദേശ് എന്ന് കാണിക്കുന്നുണ്ട്.. 'കേരള സ്റ്റോറി ഗോസ് ബിയോണ്ട്, എന്നാല്‍ കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അര്‍ത്ഥം. കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അത് പോലെ നടക്കുന്നു എന്നാവാം ഉദ്ദേശിച്ചത്. അല്ലാതെ ബീഫ് തീറ്റിച്ച കഥ കേരളത്തില്‍ നടന്നു എന്നല്ല, മധ്യപ്രാദേശില്‍ നടന്ന ഒറിജിനല്‍ സംഭവം വെച്ചു പ്രചോദനം ആയി സിനിമ ആക്കിയതാകാം.
ഇത്രയും കാര്യങ്ങള്‍ പുറമെ നിന്നും നോക്കിയപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് ആണ്. 100 ശതമാനം സത്യമാണെന്നോ, അവര്‍ കഥയില്‍ പറഞ്ഞതൊക്കെ പൊളിറ്റിക്കലി കറക്ട് ആണെന്നോ ഞാന്‍ പറയുന്നില്ല. അങ്ങനെ നോക്കിയാല്‍ മലയാളത്തില്‍ ഇറങ്ങുന്ന പല സിനിമയും പ്രിപൊഗണ്ട സിനിമ അല്ലേ? പല സിനിമകളിലും കറുപ്പ് ഉടുത്ത വില്ലന്‍, സവര്‍ണ്ണനായ വില്ലന്‍, തുടങ്ങിയവ കാണിക്കുന്നു. ചിലരുടെ മതം, ചിലരുടെ രാഷ്ട്രീയം ഒക്കെ അവരുടെ പൈസക്ക് സിനിമ എടുത്ത് നാട്ടുകാരെ കാണിക്കുന്നു. അത് നിങ്ങള്ക്ക് വേണമെങ്കില്‍ കാണാം.. ഇറ്റ് ഈസ് യുവര്‍ ചോയ്‌സ്.
ഈ സിനിമ തീയേറ്റര്‍ നിന്നും കണ്ടു നമ്മള്‍ വിലയിരുത്തുക. സിനിമയെ ഒരിക്കലും പേടിക്കേണ്ടതില്ല. സിനിമയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകാര്‍ക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകര്‍ക്കും ഉണ്ട്. സിനിമയെ സിനിമയായി കാണുക. വിവാദം ഇതോടെ അവസാനിപ്പിക്കുക.
Santosh Pandit on freedom of expression

































