ആലപ്പുഴ:(https://truevisionnews.com/) മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.
2021-ൽ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചതെന്നാണ് കരുതുന്നത്. ഓപ്പറേഷന് ശേഷം വർഷങ്ങളോളം വിട്ടുമാറാത്ത വേദനയുമായി ഉഷ ആശുപത്രികളെ സമീപിച്ചെങ്കിലും സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള കാര്യം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ കെ.സി. വേണുഗോപാൽ എം.പി ഇടപെട്ടാണ് അമൃത ആശുപത്രിയിൽ ഉഷയ്ക്ക് തുടർചികിത്സ ഉറപ്പാക്കിയത്. ആംബുലൻസ് മാർഗ്ഗം ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് ഉഷയുടെ കുടുംബം രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശസ്ത്രക്രിയയിലൂടെ വയറ്റിലെ കത്രിക പുറത്തെടുക്കാനാണ് തീരുമാനം.
Scissors stuck in stomach incident; Housewife shifted to hospital
































