തിരുവനന്തപുരം:(https://truevisionnews.com/) നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ വീഴ്ചയെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറും. എസ്.എ.ടി ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘം കഴിഞ്ഞദിവസം മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ചികിത്സ വൈകിപ്പിച്ചെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്നും, കൃത്യസമയത്ത് വിദഗ്ധ ചികിത്സ നൽകിയില്ലെന്നും മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തെങ്കിലും ഇവർക്കെതിരെ ക്രിമിനൽ നടപടികൾ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ പോലീസ് തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കും. നേരത്തെയും സമാനമായ പരാതികൾ ഉയർന്ന ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് സസ്‌പെൻഷൻ നടപടിയുണ്ടായത്.
Newborn dies due to medical negligence; Expert committee report likely to be submitted today
































