തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്ത് ക്രിമിനലുകളെയും പിടികിട്ടാപ്പുള്ളികളെയും ലക്ഷ്യമിട്ട് പൊലീസ് നടത്തിയ 'ഓപ്പറേഷൻ റൗണ്ട് അപ്പി'ൽ 1663 പേർ പിടിയിലായി. ഈ മാസം 12 മുതൽ 14 വരെ നീണ്ടുനിന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായത്. പിടിയിലായവരിൽ വിവിധ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 972 പ്രതികളും ഉൾപ്പെടുന്നു.
ഗുണ്ടാപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 20 പേരെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. 30 പേർക്കെതിരെ നാടുകടത്തൽ നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം ട്രാഫിക് നിയമലംഘനങ്ങളും പരിശോധനയുടെ പരിധിയിൽ വന്നു. മദ്യപിച്ച് വാഹനമോടിച്ച 1343 പേർക്കെതിരെ കേസെടുത്തു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായ ഈ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
Police initiate 'Operation Round Up' to hunt criminals































