തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധവുമായി കുടുംബം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ബിന്ദു സുന്ദറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ മൃതദേഹം വിട്ട് നൽകു എന്ന് കുടുംബം വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ആശുപത്രിയിക്ക് മുന്നിൽ കുടുംബം പ്രതിഷേധിക്കുമെന്നും കുടുംബം.
സംഭവത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ ഇന്നലെയാണ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഉടൻ തന്നെ അഡ്മിറ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
Baby dies during Nedumangad delivery surgery
































