[moviemax.in] ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളിൽ ആശങ്ക രേഖപ്പെടുത്തി നടി താപ്‌സി പന്നു രംഗത്തെത്തി. നിയമപരിഷ്കാരങ്ങൾക്കും ശിക്ഷകൾക്കും അപ്പുറം, ഇത്തരം കുറ്റകൃത്യങ്ങളുടെ വേരുകൾ നമ്മുടെ വീടുകളിൽ നിന്നാണ് തുടങ്ങുന്നതെന്ന് 'സാഹിത്യ ആജ്‌തക്' പരിപാടിയിൽ സംസാരിക്കവെ താരം തുറന്നടിച്ചു.
പത്തുവയസ്സുകാരൻ പീഡനക്കേസിൽ പ്രതിയാകുന്ന സാഹചര്യം തന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കുന്നുണ്ടെന്നും, കുട്ടികൾ വളരുന്ന സാഹചര്യങ്ങളിലും അവർക്ക് ലഭിക്കുന്ന അറിവുകളിലും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും താപ്‌സി ഓർമ്മിപ്പിച്ചു.
ലൈംഗികാതിക്രമങ്ങൾ സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും പുരുഷന്മാർ കൂടി ഇത്തരം ചർച്ചകളുടെ ഭാഗമാകണമെന്നും താരം വ്യക്തമാക്കി. പരസ്പര ബഹുമാനത്തെയും സമ്മതത്തെയും കുറിച്ചുള്ള അവബോധം സമൂഹത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന എൺപതോളം ബലാത്സംഗ കേസുകളെ ആസ്പദമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന 'അസി' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ പ്രതികരണം.
കനി കുസൃതിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നീതിക്കായി പോരാടുന്ന അഭിഭാഷകയായാണ് താപ്‌സി അഭിനയിക്കുന്നത്.
Actress Taapsee expresses concern over rape cases

































