കോഴിക്കോട്: (https://truevisionnews.com/) വെളിമണ്ണയിൽ മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖാണ് നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പിക്കപ്പ് വാനിടിച്ച് തകർത്ത ശേഷം, സമീപത്തെ വെളിച്ചെണ്ണ മില്ലിന് ഇയാൾ തീയിടുകയായിരുന്നു.
നേരത്തെ ഈ മില്ലിൽ ജോലി ചെയ്തിരുന്നയാളാണ് റാസിഖ്. മില്ലിന് തീയിട്ട ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. റാസിഖ് രാസലഹരിക്ക് അടിമയാണോ എന്ന് പോലീസിന് സംശയമുണ്ട്. ഇയാൾക്കായി താമരശ്ശേരി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഫയർഫോഴ്‌സ് എത്തിയാണ് മില്ലിലെ തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
താമരശ്ശേരി ചുങ്കത്ത് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവാവ് പിക്കപ്പ് വാനുമായി കടന്നു കളഞ്ഞത്. നിര്‍ത്തിയിട്ട ആംബുലന്‍സ് ആദ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ പിക്കപ്പ് വാന്‍ ഓടിച്ച് വെളിമണ്ണയിലെത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തി. പിന്നീട് തൊട്ടടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ കെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടു.
വെളിമണ്ണയില്‍ പരാക്രമം നടത്തിയ യുവാവ് പിന്നീട് ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തി. ടയറിന് കേടുപാടുകള്‍ സംഭവിച്ചത് കാരണം പിക്കപ്പ് വാന്‍ അവിടെ ഉപേക്ഷിച്ചു. നിര്‍ത്തിയിട്ട മറ്റൊരു വാഹനം എടുത്ത് കടന്നു കളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പരാക്രമം നടത്തിയത് വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണെന്ന് തിരിച്ചറിഞ്ഞത്. പമ്പില്‍ നിന്നും മോഷ്ടിച്ച വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ കണ്ടെത്തി. മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരം എന്ന സ്ഥലത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
A young man's drunken assault shakes Thamarassery
































