കൊല്ലം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ഫെബ്രുവരി 18ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. തന്ത്രിക്കും ഭാര്യക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും എസ്ഐടി കോടതിയിൽ വാദിച്ചു.
ക്ഷേത്രങ്ങളുടെ അഡ്മിനിസ്‌ട്രേഷൻ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനാകില്ലെന്ന പ്രതിഭാഗം വാദത്തെ വൈക്കം ക്ഷേത്രത്തിലെ കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ എതിർത്തത്. ഇരു കേസുകളിലും തന്ത്രി സമർപ്പിച്ച ജാമ്യഹർജിയേയും അന്വേഷണ സംഘം കോടതിയിൽ എതിർത്തു. എന്നാൽ പോറ്റിയുമായി തന്ത്രിക്ക് ഒരു ബന്ധവമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. അഡ്വ. ബി. രാമൻപിള്ള ഓൺലൈനായാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.
കുടുംബാംഗങ്ങളുടെ സാമ്പത്തിക സ്രോതസിന്റെ വിവരങ്ങളും എസ്ഐടി കോടതിയിൽ അവതരിപ്പിച്ചു. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്തുണ്ട്. ഇരുവർക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ട്. തന്ത്രിയുടെ ഭാര്യക്ക് 62 ലക്ഷം രൂപയും തന്ത്രിയുടെ പേരിൽ രണ്ട് കോടിയിലധികം നിക്ഷേപവുമുണ്ട്. കുന്നത്ത്കളത്തിൽ ജ്വല്ലറി ആൻഡ് ഫൈനാൻസസ് എന്ന സ്ഥാനത്തിലാണ് നിക്ഷേപമെന്നും എസ്ഐടി കോടതിയിൽ വാദിച്ചു.
ഏഴ് ലക്ഷം രൂപ തന്ത്രി കഴിഞ്ഞവർഷം ദേവസ്വം ബോർഡിൽ നിന്ന് പണമായി വാങ്ങിച്ചു. അതിനാൽ തന്നെ പബ്ലിക് സർവെന്റായി തന്ത്രിയെ പരിഗണിക്കണം. സ്ത്രീകൾ കയറിയാൽ ശ്രീ കോവിൽ വാതിൽ അടയ്ക്കും എന്ന് പറഞ്ഞ തന്ത്രി ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികളും കട്ടിളപ്പാളികളും കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
2004 മുതലാണ് തന്ത്രി കണ്ഠരര് രാജീവരും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ നിരന്തര ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് എസ്‌ഐടി വിലയിരുത്തല്‍. ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്ത് തന്ത്രിയ്ക്കും കുടുംബത്തിനും ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഈ അധിക പണം സ്വര്‍ണക്കൊളളയുടെ ഭാഗമായി ലഭിച്ചതാണ് എന്നാണ് എസ്‌ഐടി വിലയിരുത്തല്‍.
SIT finds that Tantri and his wife have unaccounted investments Hearing on bail plea completed verdict on February 18




























