തിരുവനന്തപുരം: (truevisionnews.com) ശബരിമല തീർത്ഥാടന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'വിഷൻ ശബരിമല' പദ്ധതി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അവതരിപ്പിച്ചു. ശബരിമല അവലോകന യോഗത്തിലാണ് ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സമഗ്ര വികസനം മുന്നോട്ടുവെക്കുന്ന ഈ കർമ്മപദ്ധതി പ്രഖ്യാപിച്ചത്.
ശബരിമലയുടെ വികസനത്തിനായി മാത്രമായി ഇനി മുതൽ പ്രത്യേക ബജറ്റ് നിലവിൽ വരും. ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പമ്പയിൽ അത്യാധുനിക പിൽഗ്രിം സെന്റർ സ്ഥാപിക്കും. ശബരിമലയിലെ തന്ത്രിമാർ ഓരോ സീസണിലും മാറി മാറി വരുന്ന രീതിയിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.
സന്നിധാനത്തെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കാണാതായവരെ കുറിച്ചുള്ള അറിയിപ്പുകൾ 30 മിനിറ്റ് ഇടവിട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഈ അറിയിപ്പുകൾ എല്ലാ ഭാഷകളിലും ലഭ്യമാക്കും. ഈ തീർത്ഥാടന സീസണിൽ ഇതുവരെ 483 കോടി രൂപ വരുമാനമായി ലഭിച്ചതായും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.
ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്പോണ്‍സര്‍മാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോര്‍ഡ് സ്പോണ്‍സറെ കണ്ടെത്തും. പൂര്‍ണമായും ഇടപാടുകള്‍ ഡിജിറ്റലാകും. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
Revolutionary change in Sabarimala; 'Vision Sabarimala' introduced; Special budget and Pilgrim Center coming up in Pampa
































