(https://moviemax.in/) ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ശ്രദ്ധേയരായ ആദിലയും നൂറയും തങ്ങളെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുന്ന വ്യക്തിക്കെതിരെ നിയമനടപടിയുമായി രംഗത്ത്. 2024 മുതൽ ഒരാൾ തങ്ങളെ പിന്തുടരുകയാണെന്നും ശല്യം സഹിക്കവയ്യാതെ പോലീസിൽ പരാതി നൽകിയെന്നും ഇരുവരും വെളിപ്പെടുത്തി.
തങ്ങൾ രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. തങ്ങൾ പോകുന്നിടത്തെല്ലാം ഇയാൾ എത്താറുണ്ടെന്നും വ്യക്തിജീവിതത്തിന് തടസ്സമാകുന്ന തരത്തിൽ ശല്യം തുടരുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ലെസ്ബിയൻ ദമ്പതികളായ ആദിലയ്ക്കും നൂറയ്ക്കും ഷോയ്ക്ക് മുൻപ് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിലും പിന്നീട് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരങ്ങൾ, ഇപ്പോൾ നേരിടുന്ന ഈ ഗൗരവകരമായ സാഹചര്യം വ്യക്തമാക്കിയാണ് നിയമസഹായം തേടിയത്.
"2024 നവംബർ മുതൽ ഒരാൾ ഞങ്ങൾക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു റസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക", എന്നായിരുന്നു ആദി-നൂറയുടെ വാക്കുകള്‍.
Adila and Noora file police complaint against young man who followed and harassed them
































