ആദായ നികുതി വെട്ടിപ്പ് കേസിൽ ടിവികെ നേതാവും നടനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി പിഴ മദ്രാസ് ഹൈക്കോടതി ശരിവച്ചു. പിഴ ചോദ്യം ചെയ്തുള്ള വിജയ്‌യുടെ ഹർജി തള്ളിയ കോടതി, പിഴ തുക അടയ്ക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ആദായനികുതി വകുപ്പ് നൽകിയ ഡിമാൻഡ് നോട്ടീസിനെ ചോദ്യം ചെയ്ത് വിജയ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി തള്ളിയത്.
2015-16 കാലഘട്ടത്തിൽ 15 കോടിയുടെ സ്വത്തിന് വിജയ് നികുതി നൽകിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ആദയാനികുതി വകുപ്പ് പിഴ ചുമത്തിയത്. 2015ൽ സെപ്റ്റംബറിൽ വിജയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വത്ത് കണ്ടെത്തിയത്.
2016-17 സാമ്പത്തിക വർഷത്തിൽ 35.42 കോടി രൂപയുടെ വരുമാനം നേടിയെന്ന് വിജയ് പറഞ്ഞു. എന്നാൽ, 2015-ൽ അദ്ദേഹത്തിൻ്റെ വസതിയിൽ നടത്തിയ റെയ്ഡിൽ വകുപ്പ് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ, 'പുലി' എന്ന സിനിമയിൽ നിന്ന് ലഭിച്ച 15 കോടി രൂപയുടെ വരുമാനം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, 2022 ജൂൺ 30-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തി. ഉത്തരവിനെ ചോദ്യം ചെയ്ത് വിജയ് ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജി അംഗീകരിച്ചുകൊണ്ട്, 2022 ഓഗസ്റ്റ് 16-ന് സിംഗിൾ ജഡ്ജി, വകുപ്പ് പാസാക്കിയ ഉത്തരവിൻ്റെ പ്രവർത്തനത്തിനെതിരെ ഇടക്കാല സ്റ്റേ അനുവദിച്ചു.
2019 ജൂൺ 30 ന് മുമ്പ് പിഴ ചുമത്തേണ്ടതായിരുന്നുവെന്ന് വിജയ് വാദിച്ചു. ഉത്തരവ് വൈകിയാണ് പാസാക്കിയത്, അതിനാൽ അത് മാറ്റിവയ്ക്കണമെന്നും ഹർജിയിൽ വ്യക്തമാക്കി. വിജയ്‌യുടെ വാദങ്ങളെ എതിർത്ത ആദായ വകുപ്പ്, അദ്ദേഹത്തിന് മേൽ ചുമത്തിയ പിഴ ആദായനികുതി നിയമപ്രകാരം സാധുതയുള്ളതാണെന്നും അതിനാൽ ഹർജി തള്ളണമെന്നും വാദിച്ചു. ഇതോടെയാണ് പിഴ ചോദ്യം ചെയ്തുള്ള വിജയ്‌യുടെ ഹർജി കോടതി തള്ളിയത്.
setback for actor vijay madras high court upholds tax penalty of rs 15 crore in income tax case

































