(https://moviemax.in/) തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിനെതിരെ പരസ്യപ്രതികരണവുമായി 'കൈതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം മോണിക്ക ശിവ. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ വ്യക്തി ആ അംഗീകാരത്തിന് അർഹനല്ലെന്നാണ് മോണിക്കയുടെ പക്ഷം.
തനിക്ക് അവാർഡ് ലഭിക്കാത്തതിലുള്ള വിരോധമല്ല ഇതെന്നും, മറിച്ച് അർഹരായവർ തഴയപ്പെട്ടതിലുള്ള വിയോജിപ്പാണെന്നും താരം വ്യക്തമാക്കി. തന്നെപ്പോലെ മികച്ച പ്രകടനം കാഴ്ചവെച്ച ഒട്ടേറെ ബാലതാരങ്ങൾ ഇത്തവണ ഉണ്ടായിരുന്നുവെന്നും, അവരിൽ ആർക്കെങ്കിലും പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ താൻ സന്തോഷത്തോടെ അംഗീകരിച്ചേനെ എന്നും മോണിക്ക കൂട്ടിച്ചേർത്തു. അവാർഡ് നിർണ്ണയത്തിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മോണിക്ക. നേരത്തെ രാക്ഷസന്‍, കനാ, ആന്‍ ദേവതൈ, ശങ്കുചത്രം തുടങ്ങീ ചിത്രങ്ങളിലും മോണിക്ക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
"കഴിഞ്ഞ ദിവസം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് വയസ് മുതല്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നുണ്ട്. 2016 മുതല്‍ 2022 വരെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ മിക്ക സിനിമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകള്‍ വലിയ ജനപ്രീതി നേടിയില്ലെങ്കിലും ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്റെ ഏറ്റവും മികച്ചു തന്നെ കഥാപാത്രങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കൈതി, രാക്ഷസന്‍, കനാ, ആന്‍ ദേവതൈ, ശങ്കുചത്രം തുടങ്ങിയ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്." മോണിക്ക പറയുന്നു.
"പക്ഷേ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ വ്യക്തിയുടെ പ്രകടനം അതിന് അര്‍ഹമല്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് അവാര്‍ഡ് കിട്ടാത്തതിനാലല്ല ഇത് പറയുന്നത്. ഇതുപോലൊരു സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. പക്ഷെ ആ സമയത്ത് എന്നെപ്പോലെ ശക്തവും, അര്‍ത്ഥവത്തുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്ത വേറേയും ഒരുപാട് പേരുണ്ട്. അവരില്‍ ആര്‍ക്കെങ്കിലുമാണ് അവാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ എന്ന് ഞാന്‍ അംഗീകരിച്ചേനെ. അര്‍ഹതയുള്ള ഒരാള്‍ക്കാണല്ലോ നല്‍കിയതെന്ന് വിശ്വസിച്ചേനെ. പക്ഷെ ഈ സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ല." മോണിക്ക പറയുന്നു.
"ഏറ്റവും പ്രധാനപ്പെട്ട കാര്യം, വ്യക്തികളാലോ വ്യക്തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനിക്കപ്പെടാന്‍ ഇതൊരു സ്വകാര്യ അവാര്‍ഡ് അല്ലെന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ്. അത് യഥാര്‍ത്ഥ കഴിവിനുള്ള അംഗീകാരമാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാനപ്പെട്ട അംഗീകാരമാണ്. അത് അര്‍ഹതയുള്ളവരിലേക്ക് എത്താതെ വരുമ്പോള്‍ ആഴത്തില്‍ വേദനിപ്പിക്കും. ഈ വിഷയത്തെ അഡ്രസ് ചെയ്യാനും ചോദ്യം ചെയ്യാനും എനിക്ക് അവകാശമുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ അവാര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമാകും.ഈ വിഷയത്തില്‍ ഇടപെടണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഞാന്‍ വിനീതിമായി അപേക്ഷിക്കുകയാണ്." മോണിക്ക കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മോണിക്കയുടെ പ്രതികരണം.
'Don't give awards to those who don't deserve it'; Child actor Monica Siva opposes Tamil Nadu State Film Awards

































