തിരുവനന്തപുരം: ( www.truevisionnews.com ) അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് സ്ഥാനാർഥിയാകുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി.ജെ.പി അക്കൗണ്ട് ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്തവിധം പൂട്ടിയെന്ന് വി. ശിവൻകുട്ടി പറഞ്ഞു. നേമത്ത് അക്കൗണ്ട് തുറക്കാൻ ബി.ജെ.പിക്ക് പ്രയാസമാണെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ചൊവ്വാഴ്ച തൃശൂർ പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് നേമത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. നേമത്ത് തന്‍റെ സ്ഥാനാർഥിത്വം നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മും കോണ്‍ഗ്രസുമാണ്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സി.പി.എം അംഗങ്ങള്‍ അകത്തു കയറുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. നടപടി വൈകിപ്പോയത് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
BJP account in Nemam has been closed so that it can never be opened again V Sivankutty rejects Rajeev Chandrasekhar
































