കോതമംഗലം : (https://truevisionnews.com/) മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഹോദരീഭർത്താവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജന്‍ (57) ആണ് മരിച്ചത്.
മുറിയിൽ കട്ടിലിനു സമീപം നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ തൊഴുത്തിങ്കൽ സുകുമാരനെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ രാജന്റെ മൃതദേഹം കണ്ടത്.
വീടിന്റെ വാതിൽ അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു. രാത്രി ജനലിലൂടെ കയ്യിട്ട് രാജന്റെ വയറ്റിൽ കത്തിക്കു കുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തി. രക്തം വാർന്നാണു മരണം. ഭാര്യയും മകളുമായി പിണങ്ങി രാജൻ ഒറ്റയ്ക്കാണു വീട്ടിൽ താമസിച്ചിരുന്നത്.
രാജന്റെ വീടിനു സമീപമാണ് സുകുമാരന്റെ വീട്. ഇരുവരും ചേർന്നു മദ്യപാനം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു. രാത്രിയാണു കുത്തേറ്റത്. സുകുമാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രാജന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം. ഭാര്യ: മല്ലിക.
Brother-in-law stabbed to death in drunken brawl


































