സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൻ്റെ എല്ലാ ഷൂട്ടിങ്ങ് വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോൾ പുറ്ത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അത്ര സുഖകരമല്ല. ചരിത്ര കഥ പറയുന്ന സിനിമയായിരുന്നതിനാൽ തന്നെ ഷൂട്ടിനായി നിരവധി കുതിരകൾ സെറ്റിലുണ്ടായിരുന്നു. ഇത്തരത്തിൽ സെറ്റിൽ ഷൂട്ടിനായി കൊണ്ടുവന്ന ഒരു കുതിര ചത്തിരുന്നു.

കഴിഞ്ഞ മാസം 11നായിരുന്നു ഈ സംഭവം നടന്നത്. ഇതിനെ തുടർന്ന് മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയും പോലീസ് കേസ് എടുത്തിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ ഷൂട്ടിങ് സെറ്റിൽ വെച്ച് ഓഗസ്റ്റ് 11ന് ഷൂട്ടിംഗിനിടെ ഒരു കുതിര ചത്തുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതുവരെ കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോലീസിന് ലഭിച്ച പരാതി പ്രകാരം, ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതായും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവരും മലയാളി താരങ്ങളായ ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍, ബാബു ആൻ്റണി എന്നിവരും ചിത്രത്തിലുണ്ട്.
Content Highlight: The horse collapsed and died on the set of 'Ponniyin Selvan'

































