കൊച്ചി: (moviemax.in) സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ അഭിപ്രായപ്പെട്ടു. വ്യക്തികളല്ല, മറിച്ച് സംഘടനയുടെ പ്രവർത്തനരീതിയാണ് മാറേണ്ടതെന്ന് ഡബ്ല്യുസിസി എക്കാലവും ഓർമ്മിപ്പിച്ചിരുന്നതായും ഈ മാറ്റം പരിഹസിച്ചവർക്ക് തെറ്റിപ്പോയെന്നും ദീദി പറഞ്ഞു.
അധികാര സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് മാത്രമേ ശരിയായി ഇടപെടാൻ കഴിയൂ. അതിനാൽ, 'അമ്മ'യിൽ നിന്ന് പുറത്തുപോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് അവരെ തിരികെ കൊണ്ടുവരാൻ സംഘടന തയ്യാറാകണം. അവർ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ദീദി കൂട്ടിച്ചേർത്തു. അതേസമയം, അതിജീവിതക്കും മറ്റ് അംഗങ്ങൾക്കും സംഘടന ഇതുവരെ എന്ത് പിന്തുണയാണ് നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും ദീദി വിമർശിച്ചു.
ഇന്നലെ നടന്ന അമ്മ സംഘടനയുടെ തെരെഞ്ഞെടുപ്പിൽ 159 വോട്ടുകൾ നേടിയാണ് ശ്വേതമേനോൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനെയാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 172 വോട്ടുകളോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടത്.
ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ണി ശിവപാലും ജയിച്ചു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് വനിത എക്സിക്യൂട്ടീവ്. സന്തോഷ് കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Good changes are coming in the Amma star organization Didi Damodaran