(moviemax.in) നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തലയോലപ്പറമ്പ് പൊലീസാണ് ഷംനാസ് എന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണവുമായി മുന്നോട്ടുപോയത്.
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ പക്കൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷംനാസിന്റെ പരാതി. നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.
മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിൽ തന്നെ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസിന്റെ പരാതിയിൽ പറയുന്നു.
കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായെന്നും ഇതേ തുടര്‍ന്ന് ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നുമാണ് ഷംനാസിന്റെ പരാതി. 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷംനാസ് പരാതി നൽകിയത്.
Content Highlight: High Court stays fraud case against actor Nivin Pauly and director Abrid Shine



























