നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന എന്ന രമ്യയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത രണ്ട് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെംഗളൂരു പൊലീസ് കമ്മീഷണർക്ക് 28 ന് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്ത 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് രമ്യ നിയമനടപടി ആവശ്യപ്പെട്ടത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കന്നഡ നടൻ ദർശൻ മുഖ്യപ്രതിയായ രേണുകസ്വാമി കൊലക്കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ അഭിനന്ദിച്ച് രമ്യ ജൂലൈ 26-ന് പോസ്റ്റിട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. ഇരയുടെ കുടുംബത്തിന് നീതി വേണമെന്ന് രമ്യ ആവശ്യപ്പെട്ടിരുന്നു. രമ്യയുടെ പോസ്റ്റുകൾക്ക് പിന്നാലെ, നിരവധി ഉപയോക്താക്കൾ സ്ത്രീവിരുദ്ധവും അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകളുമായി രംഗത്തെത്തി.
Content Highlight: Two arrested for threatening to rape Divya Spandana eleven more identified



























