(moviemax) മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ എസ് ചിത്ര. എന്നും ചിരിച്ച മുഖത്തോടെ ആളുകൾക്ക് മുന്നിൽ എത്തുന്ന ചിത്രയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരപകടം പറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. എന്നാൽ എന്താണ് വാസ്തവത്തിൽ നടന്നതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ചിത്ര.
സ്റ്റാർ സിംഗർ വേദിയിൽ ആയിരുന്നു ചിത്ര അപകടത്തെ കുറിച്ച് പറഞ്ഞത്. ചെന്നെ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ തന്റെ ഷോർഡറിന്റെ ബോൺ ഒന്നര ഇഞ്ചോളം താഴേയ്ക്ക് ഇറങ്ങി വന്നെന്നും മൂന്ന് മാസം വളരെയധികം സൂക്ഷിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ചിത്ര പറഞ്ഞു.
"ഞാൻ ചെറുതായിട്ട് ഒന്ന് വീണു. ഹൈദരാബാദില്‍ പോകാന്‍ വേണ്ടി ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിക്കുകയായിരുന്നു. സെക്യൂരിറ്റി ചെക്കൊക്കെ കഴിഞ്ഞ് ഭര്‍ത്താവ് വരാന്‍ വെയിറ്റ് ചെയ്യുകയാണ്. അപ്പോഴേക്കും കുറേപേര്‍ ഫോട്ടോ എടുക്കാന്‍ വന്നു. സെക്യൂരിറ്റിയുടെ സാധനങ്ങള്‍ വയ്ക്കുന്ന ട്രേ ഇല്ലേ, എന്നോടൊപ്പം ഫോട്ടോ എടുക്കാനുള്ള ആവേശത്തില്‍ ആരോ കാലിന് പുറകെ വച്ചിട്ട് പോയി.
ഞാന്‍ കണ്ടില്ല. ഫോട്ടോ എടുത്ത് കഴിഞ്ഞ് തിരിഞ്ഞൊരു കാല് വച്ചതേ ഉള്ളൂ. എന്‍റെ കാല്‍ ട്രേയില്‍ ഇടിച്ച് ബാലന്‍സ് പോയി, ഞാൻ വീണു. ഷോര്‍ഡര്‍ ബോണ്‍ ഒന്നര ഇഞ്ചോളം താഴേക്ക് ഇറങ്ങി വന്നു. അത് തിരിച്ച് പിടിച്ചിട്ടിട്ടുണ്ട്. മൂന്ന് ആഴ്ച സുഖപ്പെടാനുള്ള റസ്റ്റാണ്. മൂന്ന് മാസം വളരെയധികം സൂക്ഷിക്കാന്‍ ഡോക്ടർ പറഞ്ഞിട്ടുണ്ട്", എന്നായിരുന്നു കെ എസ് ചിത്രയുടെ വാക്കുകൾ.
Content Highlight: KSChitra reveals about accident
































