(moviemx.in) കാൻസർ ബാധിച്ച ശേഷം ഏറെ നാൾ ചികിത്സയിലായിരുന്നു നടൻ മണിയൻ പിള്ള രാജു. ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന നടൻ തനിക്ക് അസുഖം ബാധിച്ച കാര്യം മറച്ച് വെച്ചിട്ടില്ല. തളർന്ന് പോകാതെ സധെെര്യം ചികിത്സയുമായി മുന്നോട്ട് പോയ മണിയൻ പിള്ള രാജുവിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ച് വരാനയി. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ കാൻസർ ചികിത്സയെക്കുറിച്ചും മണിയൻപിള്ള രാജു തുറന്ന് സംസാരിക്കുന്നുണ്ട്. നടന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
കുറച്ച് നാളായി ചെവിക്കകത്ത് ആണിയടിച്ചത് പോലെയൊരു വേദനയുണ്ടായിരുന്നു. ഇഎൻടി ഡോക്ടർമാരെ കണ്ടപ്പോൾ ചെവിയിൽ മരുന്നൊഴിച്ചാൽ മതി, ഗുളിക വിഴുങ്ങിയാൽ മതി എന്നൊക്കെ പറഞ്ഞു. തുടരും ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എനിക്ക് ചെവി വേദനയാണ്. നേരം വെളുത്താൽ ഒരു ചായ കുടിക്കാമായിരുന്നെന്ന് പറഞ്ഞ് രാത്രി ഞാൻ ഇരിക്കും. സാധാരണ കാൻസർ ലക്ഷണങ്ങളിൽ വേദന ഉണ്ടാകില്ല. ഇത് ദെെവം കാണിച്ച് തന്നതാണ്.
എംആർഐ സ്കാനെടുത്തപ്പോഴാണ് കാൻസർ സ്ഥിരീകരിച്ചതെന്ന് മണിയൻപിള്ള രാജു പറയുന്നു. തൊണ്ടയ്ക്ക് ഓപ്പറേഷൻ ചെയ്തു. 20 സ്റ്റിച്ചുണ്ട്. മുപ്പത് റേഡിയേഷനും അഞ്ച് കീമോയും. അതോടെ മാറി. പിന്നെ മരുന്നൊന്നുമില്ല. കാൻസറാണെന്ന് കരുതി പേടിച്ച് പിന്മാറിയിട്ട് കാര്യമില്ല. ലിസി എന്നെ വിളിച്ചിരുന്നു. രാജു ചേട്ടൻ ഒരു പോരാളിയാണ്. ഒരു ഫെെറ്റർ. രോഗം വന്നതൊന്നും കണക്കാക്കേണ്ട ഫെെറ്റ് ചെയ്യൂ എന്ന് പറഞ്ഞു.
നീ ഫെെറ്റ് ചെയ്യണമെടാ എന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു. അങ്ങേർക്ക് അസുഖം വന്നപ്പോഴും ഞാൻ വിളിച്ചു. എന്നോട് പറഞ്ഞത് നിങ്ങളോടും പറയുന്നു, ഫെെറ്റ് ചെയ്യണം, അതാണ് നമ്മുടെയാെക്കെ ധെെര്യം എന്ന് പറഞ്ഞു. പേടിച്ച് വീട്ടിനുള്ളിൽ പുതച്ച് കിടന്നാൽ അതോടെ തീർന്നു. കാൻസർ ബാധിച്ചെന്ന കാര്യം ആളുകളിൽ നിന്നും താൻ മറച്ച് വെച്ചിട്ടില്ലെന്ന് മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നുണ്ട്. ചിലർ അസുഖം വന്നെന്ന് വെളിയിൽ പറയാൻ മടിയായിരിക്കും. ഒരു കല്യാണ പന്തലിൽ ആൾക്കൂട്ടത്തിൽ നിന്നും ഒരു പ്രായമുള്ള അമ്മാവൻ ഷുഗറടിച്ചല്ലേ ഓഞ്ഞു പോയല്ലോ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു.
ഷുഗറല്ല, അങ്ങനെ ആളെ കൊച്ചാക്കരുത്, കാൻസർ പേഷ്യന്റ് ആണെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ട് ആൾക്കാർ കിടുങ്ങിപ്പോയി. ഇന്നലെ ഒരാൾ ട്രിവാൻഡ്രം ക്ലബിൽ വെച്ച് രാജു വല്ലാതങ്ങ് വാർന്ന് പോയല്ലോ എന്ത് പറ്റി എന്ന് ചോദിച്ചു. കാൻസറായിരുന്നെന്ന് ഞാൻ പറഞ്ഞു. അതെങ്ങനെ ചിരിച്ച് കൊണ്ട് പറയാൻ പറ്റുമെന്ന് അയാൾ. കാൻസറാണെന്ന് കരഞ്ഞ് കൊണ്ട് പറയണോ. ഇതൊക്കെ സത്യങ്ങളല്ലേ. ഇന്നത്തെ കാലത്ത് ഏറ്റവും പുതിയ മരുന്നുകളും നല്ല ഡോക്ടർമാരുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
മമ്മൂട്ടിക്ക് കുടലിൽ കാൻസർ ബാധിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മണിയൻ പിള്ള രാജുവിന്റെ പരാമർശം. മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിക്ക് പ്രശ്നമില്ലെന്നും റമദാൻ മാസമായതിനാൽ നടൻ ചെറിയ ബ്രേക്കെടുത്തതാണെന്ന് നേരത്തെ മമ്മൂടിയുടെ ടീം പ്രതികരിച്ചിരുന്നു.
റമദാൻ മാസം കഴിഞ്ഞ ശേഷം നടൻ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും ടീം പറഞ്ഞു. എന്നാൽ ഇതുകൊണ്ടെന്നും അഭ്യൂഹങ്ങൾ നിന്നില്ല. 73 കാരനാണ് മമ്മൂട്ടി. ഈ പ്രായത്തിലും ഫിറ്റ്നെസിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ നൽകുന്ന നടൻ. അണിയറയിൽ താരത്തിന്റെ ഒന്നിലേറെ സിനിമകൾ ഒരുങ്ങവെയാണ് വാർത്ത പ്രചരിച്ചത്.
maniyanpilla raju hints mammootty health condition advice diagnosed cancer