(moviemax.in) ടെലിവിഷനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മഞ്ജു പത്രോസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനും മഞ്ജു പത്രോസിന് കഴിഞ്ഞിട്ടുണ്ട്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ശ്രദ്ധേയ വേഷം മഞ്ജു പത്രോസ് ചെയ്തു. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് നടി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. 2015 ലാണ് ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പത്രോസ്.
താൻ ഇഷ്ടത്തോടെ ചെയ്ത സിനിമയല്ല അതെന്ന് നടി പറയുന്നു. കൗമുദി മൂവീസിനോടാണ് തുറന്ന് പറച്ചിൽ. ആ സിനിമ അത്ര എൻജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാൻ വന്ന സമയമാണ്. സിനിമയുടെ കഥ കേൾക്കാൻ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാൻ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്.
കാരണം അത്രയൊന്നും ധെെര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോൾ അത് ചെയ്തേക്കും. കാരണം ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാൾ പ്രധാനം പെർഫോമൻസാണെന്ന് ഇപ്പോൾ എനിക്കറിയാം. സെർവന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. ഞാൻ അഭിനയിക്കാൻ ചെന്നു. ഞാനും സേതുലക്ഷ്മിയമ്മയുമുണ്ട്. ഞങ്ങൾ വളരെ ഹാപ്പിയായിരിക്കുന്നു. മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു.
അങ്ങനെ എൻജോയ് ചെയ്തിരിക്കുമ്പോൾ കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചു. നോക്കുമ്പോൾ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വെെഡ് നെക്കാണ്. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാൻ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായി ഓർമയില്ല. ഞാൻ ആ സിനിമ കാണാൻ പോയിട്ടുമില്ല.
ഞാൻ വളരെ പെയിൻഫുളായിരുന്നു ആ സിനിമയുടെ കാര്യത്തിൽ. ഒട്ടും തൃപ്തി തരാതിരുന്ന സമയം. പക്ഷെ മമ്മൂക്ക എന്ന മനുഷ്യനോട് ഭയങ്കര ബഹുമാനമുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു സിനിമ ചെയ്യുമ്പോൾ മമ്മൂക്ക, ഞാൻ ഈ സിനിമ ചെയ്യുന്നെന്ന് പറഞ്ഞ് മെസേജ് ചെയ്താൽ അപ്പോൾ തന്നെ മറുപടി വരും. അദ്ദേഹത്തിന്റെ പ്രേക്ഷകർക്ക് അത്രയും വാല്യു കൊടുക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
ഉട്ടോപ്യയിലെ രാജാവ് ചെയ്യാതെ ഇറങ്ങിപ്പോകാമായിരുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്. ഞാനതും ചിന്തിച്ചതാണ്. സേതുലക്ഷ്മിയമ്മ എന്നെ സമാധാനിപ്പിക്കുന്നുണ്ട്. എടീ അത് വിഷമിക്കേണ്ട ഒരു സിനിമയല്ലേ ഞാനുമതല്ലേ ഇടുന്നതെന്ന് പറഞ്ഞു. അമ്മയ്ക്കത്രയും പ്രായമായില്ലേ. സിനിമ ഇട്ടെറിഞ്ഞ് പോയാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകും. അഡ്വാൻസ് തന്നതല്ലേ എന്നൊക്കെ പറഞ്ഞ ശേഷമാണ് താൻ ആ സിനിമ ചെയ്യാൻ തയ്യാറായതെന്ന് മഞ്ജു പിള്ള പറയുന്നു.
മോഹൻലാലിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിക്കുന്നുണ്ട്. മറ്റുള്ളവർ അഭിനയിക്കുന്നതിൽ ഇടപെടാത്ത ആളാണ് അദ്ദേഹം. അവരെ പഠിപ്പിക്കാൻ താനാരാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും മഞ്ജു പത്രോസ് പറയുന്നു. ടെലിവിഷൻ രംഗത്താണ് മഞ്ജു പത്രോസ് ഇന്ന് കൂടുതൽ സജീവം. സിനിമകളിൽ തനിക്ക് അവസരം കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ അങ്ങോട്ട് പോയി അവസരങ്ങൾ ചോദിക്കാറില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
manjupathrose reveals costumes mammootty starrer utopiayilerajavu