'കണ്ണട ഞാൻ പൊട്ടിച്ചു, എന്നേയും ടൊവിനോയേയും തെറ്റിക്കാൻ ഉള്ള പ്രൊപ്പഗാണ്ട, സ്വന്തം തെറ്റ് മറച്ച് പിടിക്കാനുള്ള ശ്രമം' - ഉണ്ണി മുകുന്ദൻ

'കണ്ണട ഞാൻ പൊട്ടിച്ചു, എന്നേയും ടൊവിനോയേയും തെറ്റിക്കാൻ ഉള്ള പ്രൊപ്പഗാണ്ട, സ്വന്തം തെറ്റ് മറച്ച് പിടിക്കാനുള്ള ശ്രമം' -  ഉണ്ണി മുകുന്ദൻ
May 27, 2025 02:54 PM | By Athira V

(moviemax.in) മുൻ മനേജരെ മർദ്ദിച്ചുവെന്ന കേസിൽ ആദ്യമായി പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. നരിവേട്ട സിനിമയെ പ്രശംസിച്ചതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് പ്രമോഷൻ കൺസൽട്ടന്റ് മാനേജരായ വിപിൻ കുമാർ പോലീസിൽ പരാതി നൽകിയത്. മാർക്കോയ്ക്കുശേഷം ചെയ്ത ​ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ട നിരാശയിലായിരുന്നു നടനെന്നും അതിന്റെ ഫ്രസ്ട്രേഷനാണ് തന്നോട് തീർത്തതെന്നുമാണ് വിപിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

എന്നാൽ പരാതിക്കാരനെ താൻ മർദ്ദിച്ചിട്ടില്ലെന്നും വർഷങ്ങളായി കൂടെ നിന്ന ഒരാൾ തന്നേ കുറിച്ച് അപവാദം പ്രചരിപ്പിച്ചപ്പോൾ അത് ചോ​ദിക്കുക മാത്രമാണ് ചെയ്തതെന്ന് നടൻ പറഞ്ഞു. 

വിപിനുമായി സംസാരിക്കുമ്പോൾ തങ്ങളുടെ പെതു സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും സിസിടിവി ഉള്ള സ്ഥലത്ത് വെച്ചാണ് മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വിപിൻ ധരിച്ചിരുന്ന കണ്ണട പൊട്ടിച്ചുവെന്നത് സത്യമാണെന്നും നടൻ സമ്മതിച്ചു. വിപിന്റെ ഭാ​ഗത്ത് നിന്നും എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടായി.


സംവിധായകൻ വിഷ്ണു മോഹൻ ഇതേ കുറിച്ച് വിപിനോട് ചോദിച്ചപ്പോൾ കുറ്റം സമ്മതം നടത്തുകയും ക്ഷമ പറയുകയും ചെയ്തിരുന്നു. വർഷങ്ങളായി സുഹൃത്തായിരുന്നൊരാൾ പെട്ടന്ന് നമുക്ക് എതിരെ തിരിയുമ്പോഴുള്ള ഞെട്ടലും വിഷമവും വലുതാണ്. പിന്നീടാണ് ഞാൻ വിഷ്ണുവിന്റെ നിർ‌ദേശപ്രകാരം വിപിനെ കാണാൻ ചെല്ലുന്നത്. അപവാദം പ്രചരിപ്പിക്കുന്നതിന് പിന്നിലെ കാരണം അറിയുക മാത്രമായിരുന്നു ഉദ്ദേശം.

വളരെക്കാലമായി ഒപ്പമുണ്ടായിരുന്നൊരാൾ നമ്മളെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കുമ്പോൾ മിണ്ടാതിരിക്കാനാവില്ലല്ലോ. കൊച്ചിലെ ഫ്ലാറ്റിലേക്ക് ചെന്നാണ് കണ്ടത്. ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും എനിക്കൊപ്പം ഉണ്ടായിരുന്നു. ബേസ്മെന്റ് പാർക്കിങിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വരുമ്പോഴെ ഒരു കറുത്ത കൂളിങ് ​ഗ്ലാസ് വിപിൻ ധരിച്ചിരുന്നു.

എന്തിനാണ് തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ കൃത്യമായ മറുപടി വിപിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ല. മാത്രമല്ല നേരത്തെ വിഷ്ണു മോഹനോട് കുറ്റം ഏറ്റ് പറഞ്ഞ് ക്ഷമ ചോദിച്ച വ്യക്തി എനിക്ക് മുന്നിൽ ഭാവമാറ്റമില്ലാതെയാണ് നിന്നത്. അപ്പോഴാണ് ഞാൻ കണ്ണട ഊരി മാറ്റി സംസാരിക്കാൻ ആവശ്യപ്പെട്ടത്. കണ്ണിൽ നോക്കി സംസാരിക്കാൻ പോലും വിപിൻ കഴിയുന്നുണ്ടായിരുന്നില്ല.

ശേഷം ഞാൻ കണ്ണട ഊരി മാറ്റി പൊട്ടിച്ചു. അതല്ലാതെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ഞാൻ ചെയ്തിട്ടില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളുടെ സുഹൃത്തായ വിഷ്ണുവും അവിടെയുണ്ടായിരുന്നു. തുടർന്ന് വിപിൻ മാപ്പ് പറഞ്ഞു. ഇത്രയും സംഭവങ്ങൾ നടന്ന സാഹചര്യത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ എന്റെ പേരിലുള്ള അക്കൗണ്ടും പാസ്‌വേർഡ്സും മറ്റും തിരിച്ച് തരണമെന്ന് ‍ഞാൻ വിപിനോട് ആവശ്യപ്പെട്ടു.

ക്ഷമ എഴുതി നൽകാനും വിപിനോട് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹം സ്വന്തം തെറ്റ് മറച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. അതുപോലെ നരിവേട്ട എന്ന സിനിമയെ കുറിച്ച് ഞാൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിപ്പിച്ചത് എന്നേയും ടൊവിനോയേയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയുടെ ഭാ​ഗം. ‍ഞാൻ‌ ടൊവിനോയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു അദ്ദേഹത്തിന് അത് മനസിലാവുകയും ചെയ്തു. എന്റെ മാർക്കോ വിജയിച്ചപ്പോൾ ആഘോഷിക്കാൻ ഒപ്പം നിന്നയാളാണ് ടൊവിനോ.

അതുകൊണ്ട് തന്നെ ഇതുപോലുള്ള കള്ള പ്രചരണങ്ങൾക്ക് ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ല. വിപിനെതിരെ നിരവധി പരാതികൾ വേറെയും വന്നിരുന്നു. ഒരു പ്രമുഖ നടി തന്നെ ഐസിസിയിൽ വിപിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു. വിപിന്റെ കുടുംബവുമായും തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അയാളുടെ അച്ഛന്റെ ചികിത്സയ്ക്ക് താൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.




















unnimukundan finally reacted manager vipinkumar assaulting case

Next TV

Related Stories
Top Stories










News Roundup