മലയാളത്തിലും തമിഴിലും അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടി ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും ഉർവശിയെ പോലെ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിമാർ വിരളമാണ്.
ഇന്നും അഭിനയ മികവ് കൊണ്ട് ഉർവശി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത സിനിമകൾ ഉർവശിയുടെ കരിയറിൽ ഉടനീളമുണ്ടായിട്ടുണ്ട്. തലയണമന്ത്രം, മിഥുനം, സ്ത്രീധനം, അച്ചുവിന്റെ അമ്മ എന്നിവെയെല്ലാം ഇതിന് ഉദാഹരണമാണ്. 1993 ലാണ് സ്ത്രീധനം റിലീസ് ചെയ്യുന്നത്.
അനിൽ കുമാർ, ബാബു നാരായണൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. ഇതേ പേരിൽ വന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ. സ്ത്രീധനത്തിന് പിന്നിലെ ഓർമകൾ പങ്കുവെക്കുകയാണ് അനിൽ കുമാറിപ്പോൾ.
സിനിമ പ്ലാൻ ചെയ്തത് മുതലുള്ള സംഭവങ്ങളെക്കുറിച്ച് സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നോവൽ വന്ന വീക്ക്ലിയിൽ തന്നെ കാസ്റ്റിംഗിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുത്തു.
ആൾക്കാർ ഏറ്റവും കൂടുതൽ റഫർ ചെയ്തത് ഉർവശിയെയാണ്. നിർണായക ഏരിയ അതിലെ പുരുഷ കഥാപാത്രമായിരുന്നു. പ്രധാന ആർട്ടിസ്റ്റിന് ആ കഥാപാത്രം ചെയ്യാനാകില്ലായിരുന്നു.
കാരണം ആണത്തമുള്ള നായകനല്ല. അമ്മ പറയുന്നതിന്റെയും ഭാര്യ പറയുന്നതിന്റെയും ഇടയ്ക്ക് കിടന്ന് അനുഭവിക്കുന്ന ആളാണ്. അങ്ങനെയൊരു കഥാപാത്രത്തെ ഒരു ആർട്ടിസ്റ്റ് ഏറ്റെടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. പിന്നെ ജഗദീഷിലേക്കെത്തി. ജഗദീഷ് കറക്ടായിരുന്നു. മീന ചേച്ചിയാണ് അമ്മായിയമ്മയുടെ കഥാപാത്രം ചെയ്യുന്നത്. ബെെജു, അശോകൻ എന്നിങ്ങനെ ഒരു നിര ആൾക്കാരുണ്ട്.
ഷൂട്ടിന് ഒരു വീട് വേണമായിരുന്നു. വീട്ടിലായിരുന്നു പ്രധാന സീനുകളെല്ലാം. ഒരു വീട് കണ്ടുപിടിച്ചു. രാവിലെ പൂജ നടത്തി. അന്ന് അവിടെ ഒരു അപ്പൂപ്പനുണ്ട്. വളരെ സ്മാർട്ടാണ്. എല്ലാവരോടും ഇടപഴകി. അന്ന് പുള്ളിയുടെ പിറന്നാളാണ്.
എല്ലാവരുടെയും കൂടെയിരുന്ന് ഊണ് കഴിച്ചു. വെെകുന്നേരം ഞങ്ങൾ കേക്ക് വാങ്ങി മുറിച്ചു. പിറ്റേന്ന് രാവിലെ അപ്പൂപ്പന് അസുഖമായി, കുറച്ച് സീരിയസാണെന്ന് വീട്ടുകാർ വിളിച്ച് പറഞ്ഞു.
പുള്ളി മരിച്ചു. അത് ഭയങ്കര ഷോക്കായി. ഞങ്ങൾ പാക്കപ്പ് പറഞ്ഞു. ഷൂട്ട് തുടങ്ങാൻ പറ്റില്ല. എന്ത് ചെയ്യുമെന്നായി. ഉർവശിയൊക്കെ അന്ന് ഭയങ്കര തിരക്കിലാണ്.
പതിനെട്ട് ദിവസം കഴിയട്ടെ, ഷൂട്ട് ചെയ്യാമെന്ന് ആ വീട്ടുകാർ പറഞ്ഞു. അവരുടെ നല്ല മനസ് കൊണ്ട് പറഞ്ഞതാണ്. ഒടുവിൽ പതിനെട്ട് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയതെന്ന് അനിൽ ഓർത്തു.
സ്ത്രീധനം സൂപ്പർഹിറ്റായിരുന്നെന്നും അനിൽ ചൂണ്ടിക്കാട്ടി. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി പടം തിയറ്ററിൽ ഓടി. 150 ദിവസത്തിൽ കൂടുതൽ ആ പടം ഓടി. കവിത തിയറ്ററിന്റെ മുന്നിലെ ഗ്ലാസ് പൊട്ടിച്ച് പെണ്ണുങ്ങൾ കയറിയ പടമാണ്.
അപ്പർക്ലാസും മിഡിൽ ക്ലാസിന് താഴെയുള്ളവരുമെല്ലാം ഈ നോവൽ വായിച്ചിട്ടുണ്ട്. നോവൽ തീരുന്നതിന് മൂന്നാഴ്ച മുമ്പ് പടം റിലീസ് ചെയ്തു. ഉർവശിയുടെ കഥാപാത്രം വെള്ളത്തിൽ മുങ്ങുമ്പോൾ ഒരു പയ്യൻ അവരെ രക്ഷപ്പെടുത്തുകയും ചെയ്ത സീനിൽ തിയറ്ററിലുള്ളവർ ഒന്നടങ്കം കയ്യടിച്ചെന്നും അനിൽ ഓർത്തു.
ഉർവശിയുടെ സഹോദരി അന്തരിച്ച കൽപ്പനയുടെ മുൻഭർത്താവാണ് അനിൽ കുമാർ. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിയുകയായിരുന്നു. ശ്രീസംഖ്യ എന്നാണ് ഇവരുടെ മകളുടെ പേര്. സിനിമാ രംഗത്ത് ശ്രീസംഖ്യ ഇതിനകം സാന്നിധ്യമറിയിച്ച് കഴിഞ്ഞു.
#Women #broke #glass #front #theater #creating #terrible #scene #Urvashi #movie #released