---
title: "മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ"
english_title: "#ManojKJayan #kalabavanMani #Ramakrishnan #tells #interesting #story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/274823/manojkjayan-kalabavanmani-ramakrishnan-tells-interesting-story"
published_at: "2025-03-06T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c94bea997e5_mani.jpg"
keywords: []
---

# മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണം, മണിച്ചേട്ടനെ ഉപദ്രവിച്ചത് അച്ഛന് സഹിച്ചില്ല! രസകരമായ കഥ പറഞ്ഞ് രാമകൃഷ്ണൻ

> **Lead Summary:** മലയാളക്കരയെ ഞെട്ടിച്ച താരവിയോഗമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. ആരോഗ്യവാനായിരുന്ന നടന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. ഇതിനോട് അനുബന്ധിച്ച് ദുരുഹൂത ഉയരുകയും മണിയുടെ സുഹൃത്തുക്കളായ താരങ്ങള്‍ക്കെതിരെ വിര്‍മശനം വരികയും ചെയ്തു.

## Article Content

മലയാളക്കരയെ ഞെട്ടിച്ച താരവിയോഗമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. ആരോഗ്യവാനായിരുന്ന നടന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. ഇതിനോട് അനുബന്ധിച്ച് ദുരുഹൂത ഉയരുകയും മണിയുടെ സുഹൃത്തുക്കളായ താരങ്ങള്‍ക്കെതിരെ വിര്‍മശനം വരികയും ചെയ്തു.

2016 മാര്‍ച്ച് ആറിനാണ് നാല്‍പത്തിയഞ്ചാമത്തെ വയസില്‍ കലാഭവന്‍ മണി മരണപ്പെടുന്നത്. ഇന്ന് നടന്റെ ഓര്‍മകള്‍ക്ക് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിനോട് അനുബന്ധിച്ച് പിഷാരടി അവതരാകനായിട്ടെത്തുന്ന ഓര്‍മ്മയില്‍ എന്നും എന്ന പരിപാടിയില്‍ കലാഭവന്‍ മണിയെ ഓര്‍മ്മിക്കുകയാണ് സുഹൃത്തുക്കള്‍.

നടനും സംവിധായകനുമായ നാദിര്‍ഷയും ധര്‍മജന്‍ ബോള്‍ഗാട്ടിയും മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുന്നതിനിടെ അദ്ദേഹത്തിന്റെ ആദ്യ സിനിമ കാണാന്‍ പോയപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും രാമകൃഷ്ണന്‍ ഓര്‍മ്മിച്ചു.

കലാഭവന്‍ മണി ആദ്യമായി അഭിനയിച്ച സിനിമ കാണാന്‍ അച്ഛനെയും കൂട്ടി പോയപ്പോഴുണ്ടായ അനുഭവമാണ് അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പങ്കുവെച്ചത്. ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായിട്ടെത്തിയ സല്ലാപം എന്ന സിനിമയിലാണ് മണിച്ചേട്ടന്‍ ആദ്യം അഭിനയിക്കുന്നത്. ഞങ്ങളുടെ അച്ഛന് തിയേറ്ററില്‍ പോയി സിനിമ കണ്ട ശീലമൊന്നുമില്ല. അതുപോലെ അച്ഛന് ഷര്‍ട്ട് ധരിക്കുന്ന ശീലവും ഇല്ലായിരുന്നു. എങ്കിലും സല്ലാപം ചാലക്കുടിയിലെ തിയേറ്ററില്‍ വന്നപ്പോള്‍ അച്ഛനെ അത് കാണിക്കാന്‍ കൊണ്ട് പോയി.

ചെറിയൊരു ഷര്‍ട്ടൊക്കെ വാങ്ങി നിര്‍ബന്ധിച്ച് അച്ഛനെയും അമ്മയെയും സിനിമ കാണിക്കാന്‍ കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. ചേട്ടന്‍ അവിടേക്ക് വരും. അങ്ങനെ തിയേറ്ററില്‍ സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ഷര്‍ട്ടൊക്കെ ഊരി തോളിലിട്ടു. ഇടയ്ക്ക് മനോജ് കെ ജയന്‍ മണിച്ചേട്ടനെ തല്ലുന്ന സീന്‍ കണ്ടതോടെ അച്ഛന്‍ എഴുന്നേറ്റു.

തിയേറ്ററിന് അകത്ത് സ്‌റ്റെപ്പുകള്‍ ഉള്ളതൊന്നും അദ്ദേഹത്തിന് അറിയില്ല. അവിടുന്ന് ഇറങ്ങിയതോടെ തലയുംകുത്തി വീണു. അങ്ങനെ എനിക്കും ചേട്ടനും ഫസ്റ്റ് ഷോ പോലും കാണാന്‍ പറ്റിയില്ല. ഞാന്‍ അച്ഛനെ കൂട്ടി വീട്ടിലേക്ക് പോന്നു. മക്കളെ ഒരാള്‍ ചീത്ത പറയുന്നതോ തല്ലുന്നതോ ഒന്നും അദ്ദേഹത്തിന് സഹിക്കില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു.

ഈ കഥ മണി തന്നോടും പറഞ്ഞുവെന്നാണ് നാദിര്‍ഷ പറഞ്ഞത്. 'അച്ഛനെയും കൊണ്ട് സിനിമയ്ക്ക് പോയ ശേഷം അദ്ദേഹം നാളെ തന്നെ മനോജ് കെ ജയനെ വീട്ടില്‍ കയറി തല്ലണമെന്നാണ് പറഞ്ഞത്. ആളെ കൈയ്യില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ തല്ലും എന്നൊരു അവസ്ഥയിലായിരുന്നു. വീട്ടില്‍ വന്നിട്ട് പോലും ആ ദേഷ്യം മാറിയില്ലെന്നും,' നാദിര്‍ഷ പറയുന്നു.

സിനിമാ പാരമ്പര്യമൊന്നുമില്ലാതെ മിമിക്രി കളിച്ച് നടന്നിരുന്ന ആളായിരുന്നു കലാഭവന്‍ മണി. അങ്ങനെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് ചെറിയ റോളുകളിലൂടെയും ശ്രദ്ധേയനായി. അവിടുന്നിങ്ങോട്ട് അവിശ്വസീനിയമായ വളര്‍ച്ചയാണ് മണിയുടെ കരിയറിലുണ്ടാവുന്നത്. നായകനായും വില്ലനായും കോമേഡിയനായിട്ടുമൊക്കെ അഭിനയിച്ചു. ഈ കാലയളവില്‍ അവഗണനയും അധിഷേപങ്ങളുമൊക്കെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

എന്നാല്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് മണി തിളങ്ങി. ഇടയ്ക്ക് ഐശ്വര്യ റായിയ്‌ക്കൊപ്പം പോലും അഭിനയിക്കാന്‍ നടന് സാധിച്ചിരുന്നു. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ മരണം താരത്തിന് സംഭവിക്കുന്നത്. ആരൊക്കെ ഉണ്ടെങ്കിലും കലാഭവന്‍ മണി എന്ന് പറയുന്നത് ഒരു ധൈര്യമായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/274823/manojkjayan-kalabavanmani-ramakrishnan-tells-interesting-story)