(moviemax.in) ലോകമെമ്പാടും ഫെബ്രുവരി 14 ന് പ്രണയ ദിനം ആഘോഷിക്കുകയാണ്. പരസ്പരം പ്രണയത്തിലായവരുടെയും മനസിൽ സൂക്ഷിച്ച ഇഷ്ടം തുറന്ന് പറയുന്നവരുടെയും ദിനമാണിത്. പലരും ജീവിതത്തിൽ എന്നും ഓർത്ത് വെക്കുന്ന ദിനം.
രണ്ട് പേർ ഒരുമിക്കുമ്പോൾ അവർക്കിടയിലുണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്. എന്നാൽ രണ്ട് പേർ ഒന്നിക്കുമ്പോൾ ഉള്ളിൽ മനസ് തകർന്ന് പോകുന്ന മൂന്നാമതൊരാളും ഉണ്ടാകാറുണ്ട്. അവരെ സംബന്ധിച്ച് പ്രണയ ദിനം ഒരുപക്ഷെ മനസിലെ വിങ്ങലായേക്കാം. സിനിമകളിലുമുണ്ട് അത്തരം ചില കഥാപാത്രങ്ങൾ.
ആദി (പ്രേമലു)
അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റായ റോംകോം ചിത്രമാണ് പ്രേമലു. ചിത്രത്തിൽ നായകന് ഒപ്പത്തിനൊപ്പം നിന്ന കഥാപാത്രമായിരുന്നു ആദി. ആളുടെ സ്വഭാവരീതികൾ കുറച്ച് പ്ലോബ്ലമാറ്റിക്കായിരുന്നെങ്കിലും നായിക റീനുവിനെ ആത്മാർത്ഥമായി ആദി സ്നേഹിച്ചിരുന്നു. പ്രേമലു ഒടിടിയിൽ റിലീസ് ചെയ്ത ശേഷം പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. സിനിമയുടെ അവസാനം വരെയും റീനു തന്റെ സ്വന്തമാകുമെന്ന് ആദി പ്രതീക്ഷിച്ചിരുന്നു. സഹപ്രവർത്തകയോടുള്ള ആദിയുടെ സ്നേഹ പ്രകടനം പലപ്പോഴും പരിധി വിട്ടിട്ടുമുണ്ട്. എന്നാൽ ആദിയുടെ വിഷമം മനസിലാക്കാൻ പറ്റിയ പ്രേക്ഷകരും ഏറെയാണ്.
മീനാക്ഷി (കൊച്ചിരാജാവ്)
കൊച്ചിരാജാവിലെ സൂര്യനാരായണ വർമയെ സ്നേഹിച്ച മീനാക്ഷിക്കും ഒടുക്കും കരയാനായിരുന്നു വിധി. വിവാഹത്തലേന്ന് സൂര്യ നാരായണ വർമ പഴയ കാമുകി അശ്വതിയെ തേടി പോകാനാഗ്രഹിക്കുമ്പോൾ അശ്വതി പറയുന്നത് 'എനിക്ക് മനസിലാകും, നിങ്ങളെയും നിങ്ങളുടെ ഈ അവസ്ഥയെയും...പൊയ്ക്കൊളൂ' എന്നാണ്. നായകൻ പോയപ്പോൾ നിറകണ്ണുകളോടെ കരച്ചിലടക്കാൻ ശ്രമിക്കുന്ന മീനാക്ഷിയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. പല സിനിമകളും സോഷ്യൽ മീഡിയയിൽ ഇന്ന് പുനർവ്യാഖ്യാനം ചെയ്യാറുണ്ടെങ്കിലും നടി രംഭ അവതരിപ്പിച്ച മീനാക്ഷിയെക്കുറിച്ച് ചർച്ചകൾ അധികം വന്നിട്ടില്ല.
അപ്പു (എന്ന് നിന്റെ മൊയ്തീൻ)
എന്ന് നിന്റെ മൊയ്തീനിൽ മൊയ്തീനോട് കാഞ്ചനയുടെ പ്രണയം പോലെ തന്നെ തീക്ഷ്ണമായിരുന്നു കാഞ്ചനമാലയോട് അപ്പുവേട്ടനുള്ള സ്നേഹവും. കാത്തിരുന്ന കാഞ്ചനമാലയെ വിവാഹം ചെയ്യാനാകുമെന്ന് ആശിച്ച അപ്പു പക്ഷെ കാഞ്ചന-മൊയ്തീൻ പ്രണയത്തിന് മുന്നിൽ തോറ്റ് പോയി.
വിവാഹം ചെയ്യാനാഗ്രഹിച്ച് കാഞ്ചനയ്ക്ക് മുന്നിൽ ചെന്നപ്പോൾ മാെയ്തീനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ചാണ് കാഞ്ചന സംസാരിക്കുന്നത്. തിയറ്ററിൽ കാഞ്ചനമാലയുടെ വാക്കുകൾക്ക് വലിയ കയ്യടിയായിരുന്നു അന്ന്. എന്നാൽ അന്ന് തകർന്ന അപ്പുവിന്റെ മനസിനെ മനസിലാക്കിയവരുമുണ്ട് കാഞ്ചനയെ മൊയ്തീനേക്കാളും സ്നേഹിച്ചത് അപ്പുവേട്ടനാണെന്ന് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെട്ടു. ടൊവിനോ തോമസാണ് ഈ കഥാപാത്രം ചെയ്തത്.
വർഷയും പ്രകാശ് മാത്യുവും (നിറം)
പുതിയ തലമുറയുടെ ഭാഷയിൽ ബെസ്റ്റികളായിരുന്നു നിറത്തിലെ എബിയും സോനയും. നിഴൽ പോലെ ഒപ്പം നടന്ന് വളർന്നവർ. മനസിനുള്ളിലെ പ്രണയം ആദ്യം തിരിച്ചറിയുന്നത് എബിയാണ്. കഥാന്ത്യത്തിലാണ് സോന എബി തനിക്കെത്ര മാത്രം പ്രിയപ്പെട്ടവനാണെന്ന് അറിയുന്നത്. എന്നാൽ ഇവരുടെ പ്രണയം പുറത്ത് വരാൻ വെെകിയത് കൊണ്ട് വേദനിക്കേണ്ടി വന്ന രണ്ട് പേർ നിറം സിനിമയിലുണ്ട്.
വർഷയും പ്രകാശ് മാത്യുവും. ജോമോൾ അവതരിപ്പിച്ച വർഷയോട് അന്നേ പ്രേക്ഷകർക്ക് അനുകമ്പ തോന്നിയിരുന്നു. എബിക്ക് സോനയിൽ നിന്നും ഒഴിഞ്ഞ് മാറാനുള്ള ഉപാധി മാത്രമായിരുന്നു വർഷ. എബിയുടെ ചെറിയൊരു പരിഗണന പോലും വർഷയ്ക്ക് വിലപ്പെട്ടതായിരുന്നു.
എബിക്കൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടിരിക്കെയാണ് എബിയുടെ മനസ് മുഴുവൻ സോനയാണെന്ന് വർഷ തിരിച്ചറിയുന്നത്. അന്ന് വർഷ ഉള്ളിലെ വിഷമമൊതുക്കി പറയുന്ന വാക്കുകൾ പ്രേക്ഷകരെ ഏറെ തൊട്ടു. 'കൊടുക്കുന്നതൊന്നും ആരും എനിക്ക് തിരിച്ച് തരാറില്ലല്ലോ' എന്ന വർഷയുടെ വാക്കുകൾ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. അതേസമയം പ്രകാശ് മാത്യുവിനെ കുറേക്കൂടി പ്രേക്ഷകർക്ക് മനസിലായത് ഇന്നത്തെ കാലഘട്ടത്തിലാണ്.
കാമുകിമാരുടെ ബെസ്റ്റികൾ ശല്യമായ പല യുവാക്കൾക്കും പ്രകാശ് മാത്യുവിനെ മനസിലാക്കാനായി. സോനയ്ക്കൊപ്പം സംസാരിച്ചിരിക്കവെ എബി വന്നതിലെ ദേഷ്യം ഒരു ഘട്ടത്തിൽ പ്രകാശ് മാത്യു പ്രകടിപ്പിക്കുന്നുണ്ട്. അന്നത്തെ പ്രേക്ഷകർ പ്രകാശ് മാത്യുവിനെ വില്ലനെ പോലെയാണ് കണ്ടതെങ്കിലും ഇന്ന് ഈ ഡയലോഗിലെ പ്രകാശ് മാത്യുവിന്റെ അമർഷം പലർക്കും മനസിലാക്കാനാകുന്നു.
#valentines #day #special #side #characters #movies #who #got #hurt #because #hero #heroines #love