നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന നിർമാതാവാണ് ജി സുരേഷ് കുമാർ. താരങ്ങളുടെ ഉയർന്ന പ്രതിഫലത്തിനെതിരെ ഒന്നിലേറെ തവണ സുരേഷ് കുമാർ സംസാരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കടുത്ത വിമർശനം സുരേഷ് കുമാർ ഉന്നയിച്ചു. താരങ്ങളുടെ പ്രതിഫലം അമ്പരപ്പിക്കുന്നതാണെന്നും പലർക്കും സിനിമാ രംഗത്തോട് പ്രതിബന്ധതയില്ലെന്നും വിമർശിച്ചു.
സുരേഷ് കുമാറിന്റെ പ്രസ്താവനയെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് മകളായ നടി കീർത്തി സുരേഷിന്റെ പ്രതിഫലമാണ്.
തമിഴിലെയും തെലുങ്കിലെയും തിരക്കേറിയ നടിയായ കീർത്തിക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നുണ്ട്, മലയാളത്തിൽ കുറച്ച് സിനിമകളിലേ കീർത്തി അഭിനയിച്ചിട്ടുള്ളൂ.
വാശിയാണ് അവസാനം ചെയ്ത മലയാള സിനിമ. ടൊവിനോ തോമസായിരുന്നു നായകൻ, സുരേഷ് കുമാറാണ് സിനിമ നിർമ്മിച്ചത്. ഇപ്പോഴിതാ വാശിയിൽ ടൊവിനോയും കീർത്തിയും വാങ്ങിയ പ്രതിഫലം സൂചിപ്പിച്ചിരിക്കുകയാണ് സുരേഷ് കുമാർ.
ടൊവിനോയേക്കാളും താരമൂല്യമുള്ള കീർത്തിക്കാണോ വാശിയിൽ പ്രതിഫലം കൂടുതൽ ലഭിച്ചതെന്ന ചോദ്യത്തിന്മറുപടി നൽകുകയായിരുന്നു നിർമാതാവ്.
വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ല. ടൊവിനോ അങ്ങനെയാെരു ബഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചത്. അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരുണ്ട്.
ടൊവിനോ ആ പടത്തിൽ അങ്ങനെയാെരു പ്രതിഫലമല്ല ചോദിച്ചത്. ചിലപ്പോൾ അതിലും കൂടുതൽ വാങ്ങുന്നയാളായിരിക്കും. മര്യാദക്കാരായ ആർട്ടിസ്റ്റുകളുമുണ്ട്.
എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. പക്ഷെ പലരും വാങ്ങിക്കുന്നത് കൂടുതലാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കൂടെ നിന്ന് വർക്ക് ചെയ്യാൻ പറ്റുന്ന ചെറുപ്പക്കാരായ ആർട്ടിസ്റ്റുകളുണ്ട്. അതേസമയം ഫോണെടുക്കാത്തവരും ഉണ്ടെന്നും സുരേഷ് കുമാർ തുറന്നടിച്ചു.
കീർത്തി വാശിയിൽ അഭിനയിക്കാൻ പ്രതിഫലം ചോദിച്ച് വാങ്ങിച്ചോ എന്ന് ചോദിച്ചപ്പോൾ ഉള്ളത് കൊടുത്തെന്നാണ് സുരേഷ് കുമാർ നൽകിയ മറുപടി. പ്രതിഫലം കുറയ്ക്കാൻ പറയുമ്പോൾ മോളോടും കൂടി പറയെന്ന് പലരും പറയാറുണ്ട്.
അവളോടും ഞാൻ ഇത് തന്നെയാണ് പറയാറ്. പ്രൊഡ്യൂസറുണ്ടെങ്കിലേ സിനിമയുള്ളൂയെന്ന് സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
അവൾ സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞപ്പോൾ അവളുടെ പടമെടുത്ത എല്ലാ പ്രൊഡ്യൂസേർസിനും മൊമന്റോ അയച്ച് കൊടുത്തു. അത് പ്രൊഡ്യൂസറിനാണ് ചെയ്യേണ്ടത്. അത് ചെയ്യാൻ തോന്നിയത് പ്രൊഡ്യൂസറുടെ മോളായത് കൊണ്ടാണ്.
അവൾ നമ്മുടെ കഷ്ടപ്പാട് കണ്ട് വളർന്നതാണ്. അച്ഛൻ മുങ്ങിപ്പോകുന്നതും പിന്നീട് സ്വമ്മിംഗ് പൂളിലേത് പോലെ പൊങ്ങി വരുന്നതും കാണാം.
35 പടമെടുത്തതിൽ 15 പടമെങ്കിലും എനിക്ക് ഫ്ലോപ്പാണ്. രണ്ട് പടത്തിന്റെ ലാഭം ചിലപ്പോൾ ഒറ്റ പടത്തിൽ പോകാനുള്ള സാധ്യതകളുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്റെ അഭിമുഖം ഇതിനോടകം ചർച്ചയായിട്ടുണ്ട്.
തമിഴിലും തെലുങ്കിലും മൂന്ന് കോടിക്കടുത്താണ് കീർത്തി സുരേഷ് വാങ്ങുന്ന പ്രതിഫലം. അതേസമയം ഈ സിനിമകളുടെ ബഡ്ജറ്റ് കൂടുതലാണ്.
ചെറിയ ബഡ്ജറ്റിൽ സിനിമകൾ നിർമ്മിക്കുന്ന മലയാളത്തിൽ താരങ്ങളുടെ ഉയർന്ന പ്രതിഫലം താങ്ങാനാവില്ലെന്നാണ് സുരേഷ് കുമാർ പറയുന്നത്.
#Tovinothomas #Vashi #SureshKumar #keerthysuresh