2025-01-22T10:56:00

ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നാണ് ചാന്തുപൊട്ട്. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. ​

ഗോപിക നായികയായ ചാന്തുപൊട്ടിൽ ഇന്ദ്രജിത്ത് വില്ലൻ വേഷത്തിലെത്തി. ലാൽ ആണ് ചിത്രം നിർമ്മിച്ചത്. പ്രധാന വേഷങ്ങളിലൊന്ന് ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു.

ചാന്തുപൊട്ടിന് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ലാ‍ൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചാന്തുപൊട്ടിന്റെ റിലീസ് സമയത്ത് തനിക്ക് കരയേണ്ടി വന്നിട്ടുണ്ടെന്ന് ലാൽ ജോസ് തുറന്ന് പറഞ്ഞു. 

ഫസ്റ്റ് കോപ്പി കണ്ട ശേഷം പ്രൊഡ്യൂസർ ലാൽ‌ സാറും ഭാര്യയുമെല്ലാം നന്നായുണ്ടെന്ന് പറഞ്ഞെങ്കിലും മുഖത്ത് സന്തോഷക്കുറവുണ്ടായിരുന്നു. എന്താണ് കാരണമെന്ന് മനസിലായില്ല. പിന്നീട് താനിതറിഞ്ഞെന്നും തന്റെ അനുവാദമില്ലാതെ ചില സീനുകൾ ചാന്തുപൊട്ടിൽ നിന്നും ഒഴിവാക്കിയെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.

ഞാൻ പോയ ശേഷം പ്രൊഡ്യൂസറും ഭാര്യയും വേറെ സുഹൃത്തുക്കളും വന്ന് പാട്ടിന്റെ തുടക്കത്തിലുള്ള പല്ലവി മൊത്തം കട്ട് ചെയ്ത് കളഞ്ഞു. പാട്ടിന്റെ തുടക്കത്തിലാണ് മാളുവും രാധയും പുരുഷനും സ്ത്രീയുമായി അടുത്തിടപഴകുന്നത്. അത് വളരെ മനോഹരമായാണ് ചിത്രീകരിച്ചത്.

ഇവർ പരസ്പരം ബന്ധപ്പെടുന്നു എന്ന് സൂചിപ്പിക്കുന്ന സീനുകളാണ് ചാന്തുകു‍ടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ തുടക്കത്തിലുള്ളത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ലെന്ന് ഇവരോട് ആരോ പറഞ്ഞു. വലിയ പണം മുടക്കിയ സിനിമയാണ്. അവർ ഭയന്നിട്ടുണ്ടാകും. പക്ഷെ എന്നോട് ചർച്ച ചെയ്തില്ല.

എല്ലാ പ്രിന്റിൽ നിന്നും ഇത് കട്ട് ചെയ്തു. ലാബിലുണ്ടായിരുന്ന ടെക്നീഷ്യന് ഇത് അപകടമാണെന്ന് മനസിലായി. സിനിമയെ ഡാമേജ് ചെയ്യുമെന്ന് അയാൾക്ക് മനസിലായത് കൊണ്ട് അയാൾ കട്ട് ചെയ്ത ഫിലിമിന്റെ ഭാ​ഗം ഫിലിം ബോക്സിനുള്ളിൽ തന്നെയിട്ടു.

അയാൾ മുഖനേയാണ് താൻ കട്ട് ചെയ്തത് അറിയുന്നതെന്ന് ലാൽ ജോസ് ഓർത്തു. ഈ ഫിലിം പെട്ടികളൊക്കെ എല്ലായിടത്തേക്കും ട്രെയിനിൽ കയറ്റി വിട്ടു. അതിന് ശേഷം ഫസ്റ്റ് കോപ്പി ലാൽ സർ തമിഴിലെ സുഹൃത്തായ ഒരു സംവിധായകനെ കാണിച്ചു.

നായിക എങ്ങനെ ​ഗർഭിണിയായെന്ന് അദ്ദേഹം ചോദിച്ചു. അതോടെ അബദ്ധമായെന്ന് ഇവർക്ക് മനസിലായി. പിന്നീട് തന്റെ അസിസ്റ്റന്റ് ഡയറക്ടർമാരെ എല്ലാ തിയറ്ററിലേക്കും വിട്ട് കട്ട് ചെയ്ത ഫിലിം കൂട്ടിച്ചേർക്കുകയായിരുന്നു.

ആദ്യത്തെ ദിവസം കട്ട് ചെയ്ത ഭാ​ഗം ഇല്ലാതെയാണ് ചാന്തുപൊട്ട് തിയറ്ററിൽ പ്രദർശിപ്പിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കി. തന്റെ കരിയറിൽ ആദ്യമായാണ് ഇങ്ങനെയുണ്ടായത്. അന്ന് കരഞ്ഞത് പോലെ ഒരു സിനിമയുടെ റിലീസിനും ഞാൻ കരഞ്ഞിട്ടില്ല.

പരാജയപ്പെട്ട സിനിമകൾക്ക് പോലും താൻ കരഞ്ഞിട്ടില്ലെന്നും ലാൽ ജോസ് ഓർത്തു. നരൻ, നേരറിയാൻ സിബിഐ എന്നീ സിനിമകൾക്കിടെയാണ് ചാന്തുപൊട്ട് റിലീസ് ചെയ്തത്. ആദ്യം ആളുകളുടെ തള്ളിക്കയറ്റമുണ്ടായില്ലെങ്കിലും പിന്നീട് ചിത്രം പ്രേക്ഷക പ്രീതി നേടിയെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.



Content Highlight: #Dileep #Gopika #scene #cut #LalJose #tears #release #Behind #Chantupott

Next TV

Top Stories










News Roundup