അന്തരിച്ച സംവിധായകൻ യു വേണുഗോപന് നാട് കണ്ണീരോടെ വിട നൽകി. ഭാഷാ പണ്ഡിതനും ആയൂർവേദ ഭിഷഗ്വരനുമായിരുന്ന ഡോ. പി എസ് നായരുടെ കൊച്ചുമകൻ സാഹിത്യ സാംസ്കാരിക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്ന് ബിരുദത്തിനുശേഷമാണ് സിനിമയിൽ എത്തുന്നത്. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നും ബി.എസ്.സി ബിരുദം കഴിഞ്ഞ് ഫിലിം റെപ്രസെന്റേറ്റീവായാണ് തുടക്കം.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലുള്ള തീയറ്ററുകളിലും റെപ്രസെന്റേറ്റീവായി പ്രവർത്തിച്ചതിനു പിന്നിൽ സിനിമാമോഹം തന്നെ. തീയറ്ററുകളിൽ നിന്നുള്ള പരിചയമാണ് സംവിധായകൻ മണിരത്നത്തിന്റെ അടുത്തെത്തിച്ചത്. 1984-ൽ മണിരത്നം സംവിധാനം ചെയ്ത 'ഉണരൂ' എന്ന മോഹൻലാൽ ചിത്രത്തോടെയാണ് തുടക്കം.
സഹസംവിധായകനായാണ് ഔദ്യോഗിക സിനിമാപ്രവേശനം. പിന്നീട് മണിരത്നമാണ് പത്മരാജനുമായി അടുപ്പിക്കുന്നത്. തുടർന്ന് അപരൻ മുതൽ ഞാൻ ഗന്ധർവ്വൻ വരെയുള്ള പത്മരാജൻ ചിത്രങ്ങളിലെല്ലാം സഹ സംവിധായകനായി.
നാല് പതിറ്റാണ്ടിന് മേൽ സിനിമാ ലോകത്തിന്റെ ഭാഗമായ വേണുഗോപൻ കൈപിടിച്ചുയർത്തിയ അനവധി നടൻമാരിൽ ഒരാളാണ് ജയറാം. സംവിധായകൻ പത്മരാജന്റെ സിനിമയായ അപരനിൽ സഹസംവിധായകനായ വേണുഗോപനാണ് ജയറാമിന് അഭിനയത്തിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞ് കൊടുത്തത്.
തുടർന്നു പത്മരാജൻ എന്ന മികച്ച സംവിധായകനോടൊപ്പമുള്ള പത്ത് വർഷത്തിന് ശേഷം സ്വതന്ത്ര സംവിധായകൻ എന്ന തലത്തിലെത്തിയത് 1998ൽ. ആദ്യ ചിത്രമായ കുസൃതിക്കുറിപ്പിൽ ജയറാമായിരുന്നു നായകൻ.
പിന്നീട് 2001 ൽ ജയറാമിനെ നായകനാക്കി ഷാർജ ടു ഷാർജ, 2003 ൽ സിദ്ധിക്കിനെ നായകനാക്കി ചൂണ്ട, 2008 ൽ കലാഭവൻ മണി നായകനായ സ്വർണ്ണം, 2015 ൽ യുവ നടൻ കൈലേഷിനെ നായകനാക്കി ദി റിപ്പോർട്ടർ, ഏറ്റവും ഒടുവിൽ 2017 ൽ അനൂപ് മേനോൻ നായകനായ സർവ്വോപരി പാലാക്കാരനും. മണിരത്നത്തിന്റെ ഉണരുവിലും പത്മരാജന്റെ തൂവാനതുമ്പികളിലും ചെറുവേഷങ്ങളുമായി കാമറക്കുമുന്നിലും വേണുഗോപൻ എത്തിയിരുന്നു.
വേണുഗോപന്റെ സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനയേത്രിയായ മമിതയും വേണുഗോപൻ കൈപിടിച്ചുയർത്തിയ നടിയാണ്. ഇന്ദ്രൻസിനെയും പുതുമുഖങ്ങളെയും വെച്ച് പുതിയ സിനിമക്കായുളള ചർച്ചകൾ നടക്കവേയായിരുന്നു അസുഖബാധിതനായത്. അവസാന നാളുകളിൽ ശ്വാസകോശത്തിൽ പിടിപെട്ട അർബുദവും, തുടർന്ന് നുമോണിയയും വേണുഗോപനെ കീഴടക്കി. വെള്ളിയാഴ്ച പുലർച്ചെ ഉറക്കത്തിലായിരുന്നു മരണം.
#film #enthusiasts #bid #farewell #renowned #film #director #uvenogopan