മിമിക്രി വേദികളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രശസ്തരായ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടിയത്. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് മഹേഷ് വൈറലായിരുന്നു. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.
മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു വർഷം മുമ്പ് നടന്ന ഒരു അപകടത്തിൽ ഗുരുതരമായി മഹേഷിന് പരിക്കേറ്റിരുന്നു. ഒരു വർഷം മുമ്പ് വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു മഹേഷ് കുഞ്ഞുമോനും കൊല്ലം സുധിയും ബിനു അടിമാലിയും സഹപ്രവർത്തകരും.
കൈപ്പമംഗലം പനമ്പിക്കുന്നിൽ കാർ എത്തിയപ്പോഴാണ് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കൊല്ലം സുധി മരിച്ചു. മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റു. കൈപ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോൻ ജീവിതം തിരിച്ചുപിടിച്ചത്.
ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് തന്റെ ആരോഗ്യം വീണ്ടെടുത്ത് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീണ്ടും മിമിക്രി വേദികളിൽ സജീവമായി തുടങ്ങിയത് ഇപ്പോഴിതാ മഹേഷിനെ അദ്ദേഹത്തിൽ വീട്ടിൽ വന്ന് സന്ദർശിച്ചിരിക്കുകയാണ് ദിലീപ്. മഹേഷിന് അപകടം സംഭവിച്ചതിൽ ഏറെ വേദനിച്ച വ്യക്തികളിൽ ഒരാളാണ് നടൻ ദിലീപ്.
അനുകരണ കലയിലുള്ള മഹേഷിന്റെ കഴിവിന്റെ ആരാധകനാണ് ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു മഹേഷിന്റെയും കുടുംബത്തിന്റെയും സുഖവിവരങ്ങൾ ദിലീപ് തിരക്കിയത്. കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വീഡിയോകൾ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.
കൈ നിറയെ സമ്മാനങ്ങളുമായാണ് ദിലീപ് മഹേഷിനെ കാണാനെത്തിയത്. വളർന്ന് വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടും മടി കാണിക്കാത്ത വ്യക്തിയാണ് ദിലീപ്. ഏറെ നേരെ മഹേഷിന്റെ കുടുംബത്തോടൊപ്പം ദിലീപ് സമയം ചിലവഴിച്ചു. അപകടം വാർത്തയറിഞ്ഞപ്പോൾ മഹേഷ് കുഞ്ഞുമോന് കണ്ണേറ് കിട്ടിയതാണെന്നാണ് ദിലീപ് പ്രതികരിച്ച് പറഞ്ഞത്. നിമിഷ നേരം കൊണ്ട് ലൈവായി ഒട്ടനവധി സെലിബ്രിറ്റികളുടെ ശബ്ദം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കും.
വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന ഓരേയൊരു കലാകാരൻ ചിലപ്പോൾ മഹേഷ് മാത്രമായിരിക്കും. സ്റ്റേജിൽ വന്ന് സംസാരിക്കുന്നതുപോലെ നിന്നാണ് അനുകരണം ചെയ്യുന്നത്. പലരുടെ ശബ്ദങ്ങൾ എടുത്ത് പലരീതിക്ക് അവതരിപ്പിക്കും. നമ്മളൊക്കെ അവരുടെ ഭയങ്കര ഫാനാണ്. അതൊരു ഭയങ്കര ടാലന്റാണ്.
മഹേഷിന് പറ്റിയ അപകടം കണ്ണ് കിട്ടിയതുപോലെയായി. അതൊരു സങ്കടകരമായൊരു അവസ്ഥയാണ്. ആർക്കും ഇനി ഇങ്ങനൊന്നും ഉണ്ടാവാതിരിക്കട്ടെ എന്നാണ് അന്ന് അപകടം വിവരമറിഞ്ഞ് പ്രതികരിച്ച് ദിലീപ് പറഞ്ഞത്. മഹേഷിനെ കാണാനെത്തിയ ദിലീപിന്റെ വീഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ച് നിരവധിപേർ എത്തി. പൊതുവെ താരമൂല്യമുള്ള താരങ്ങളൊന്നും ചെയ്യാത്ത പ്രവൃത്തിയാണ് ദിലീപ് ചെയ്തത്. സാധാരണക്കാരിൽ സാധാരണക്കാരൻ... ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും ഏറെ ഇഷ്ടപ്പെടുന്നതും എന്നെല്ലാമാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ.
ദിലീപിന്റേത് സർപ്രൈസ് വിസിറ്റാണെന്ന് മഹേഷ് കുഞ്ഞുമോനും വീഡിയോ പങ്കിട്ട് കുറിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ നിന്നും കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി തന്റെ സിനിമയുടെ ഭാഗമാക്കാൻ എപ്പോഴും ശ്രമിക്കുന്ന നടൻ കൂടിയാണ് ദിലീപ്.
#actor #dileep #visited #mimicry #artist #maheshkunjumon #house #video #goes #viral