അന്തരിച്ച നടി ശ്രീവിദ്യയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. നടിയെക്കുറിച്ച് കാമുകനായിരുന്ന കമൽ ഹാസൻ സംസാരിക്കുന്ന പഴയൊരു വീഡിയോ വൈറലായ ശേഷമാണ് ശ്രീവിദ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ശ്രീവിദ്യ ജീവിതത്തിൽ നേരിട്ട വിഷമഘട്ടങ്ങളെല്ലാം വീണ്ടും ചർച്ചയാകുന്നുണ്ട്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. മരണം മലയാളം, തമിഴ് സിനിമാ ലോകത്തെ ഏറെ വിഷമിപ്പിച്ചു. ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് സുഹൃത്തായ നടി കുട്ടി പത്മിനി.
ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ശ്രീവിദ്യ-കമൽ പ്രണയത്തെക്കുറിച്ചും നടിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചത്. 'കമൽ ജീയെ ശ്രീവിദ്യാക്ക സ്നേഹിക്കുമ്പോൾ അവർ വാണി ഗണപതിയെ സ്നേഹിക്കുകയാണ്. അപ്പോൾ ചില നടിമാർ കമലിനെ കുറേക്കൂടി സ്നേഹിച്ചു. കാരണം അന്ന് ഇൻഡസ്ട്രിയിൽ ഏറ്റവും സുന്ദരനും അറിവുമുള്ള നടൻ കമൽ ഹാസനാണ്' .
'ഭംഗിയുള്ള കണ്ണുകളും പെരുമാറ്റവുമായിരുന്നു. പെട്ടെന്ന് എല്ലാവരോടും സംസാരിക്കും. അക്കാലത്ത് ഇൻഡസ്ട്രിയിൽ ആണും പെണ്ണും അധികം സംസാരിക്കില്ല. അവർ വന്ന് അഭിനയിച്ച് പോകും. സ്ത്രീകൾ സ്ത്രീകൾക്കൊപ്പം പുരുഷൻമാർ വേറെയുമായിരിക്കും. അതെല്ലാം ഉടച്ച് നടിമാരോട് സാധാരണ പോലെ സംസാരിക്കുകയും കെട്ടിപ്പിടിച്ച് അഭിനയിക്കുകയുമൊക്കെ ചെയ്തത് ഇവരുടെ കാലഘട്ടത്തിലാണ്'.

'പെൺകുട്ടികൾ പെട്ടെന്ന് ആകൃഷ്ടരായി. അക്കൂട്ടത്തിൽ ശ്രീവിദ്യക്ക് നൃത്തവും പാട്ടും അറിയാം. അത് രണ്ടും കമലിന് നന്നായി അറിയാം. രണ്ട് പേരും തമ്മിൽ പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്തു. ആഴത്തിലുള്ള, ദൈവികമായ പ്രണയമായിരുന്നു അത്,' കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. മരിക്കുന്നതിന് മുമ്പ് ശ്രീദേവിയെ കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.
'മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവരെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അവരോടൊപ്പം മുമ്പ് ഒരു സീരിയൽ ഞാൻ ചെയ്തിരുന്നു. മറ്റൊരു സീരിയലിനായി വിളിച്ചപ്പോൾ കേരളത്തിലേക്ക് വരാൻ പറഞ്ഞു. എനിക്ക് അഡ്രസ് അറിയില്ലായിരുന്നു. എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. മകളെയും കൂട്ടിയാണ് പോയത്. മൂന്ന് വയസോ മറ്റാേ ആണവൾക്ക്. അവളെയും കൂട്ടി പോയി.
'എത്തിയപ്പോൾ ഒരു അഡ്രസ് തന്നു. അഡ്രസ് നോക്കിയപ്പോൾ ഒരു ആശുപത്രിയാണ്. ഉള്ളിൽ പോയപ്പോൾ ശ്രീവിദ്യാക്ക ഒരു നെെറ്റ് ഡ്രസിൽ ഇരിക്കുന്നു. മകളെ അനുഗ്രഹിച്ചു. എന്തുപറ്റി അക്കാ, സുഖമില്ലേ എന്ന് ഞാൻ ചോദിച്ചു. ഒന്നുമില്ല, രണ്ട് ദിവസത്തിനുള്ളിൽ മരിക്കുമെന്ന് പറഞ്ഞു.
എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. എന്താണീ പറയുന്നത്? എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു' 'കാൻസറാണ്. ലാസ്റ്റ് ഗ്രേഡിലാണ്. പരമാവധി രണ്ട് മൂന്ന് ദിവസമാണ് ഡോക്ടർ പറഞ്ഞെന്ന് ശ്രീവിദ്യാക്ക. ഭംഗിയുള്ള മാൻകുട്ടിയെ പോലുള്ള കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. എനിക്ക് എന്താണ് പപ്പീ ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ച് കൈയിൽ പിടിച്ചു' 'ഞാനും അവരും കരഞ്ഞു. സായ് ബാബയ്ക്ക് മേൽ അവർക്ക് വലിയ ഭക്തിയുണ്ടായിരുന്നു.
നന്നായിരിക്കുമെന്ന് ബാബ പറഞ്ഞു, പക്ഷെ ഇങ്ങനെയായെന്ന് ശ്രീവിദ്യാക്ക പറഞ്ഞപ്പോൾ ഒന്നും പറയാനാകാതെ കരഞ്ഞു. അന്ന് എനിക്ക് ആത്മീയതയെക്കുറിച്ചൊന്നും അറിയില്ല. നാളെ എന്നെ കാണാൻ കമൽ വരുന്നുണ്ട് പപ്പിയെന്നും പറഞ്ഞു. കുറേ നേരം ഞങ്ങൾ സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ശ്രീവിദ്യ മരിച്ചു,' കുട്ടി പത്മിനി ഓർത്തു. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിനിടെ ശ്രീവിദ്യയെ ഓർത്ത് കുട്ടി പത്മിനി കരയുന്നുണ്ട്.
Content Highlight: #kuttypadmini #recalls #her #last #meeting #srividya #reveals #discussed #words #goes #viral

































