ട്വിറ്ററിൽ ക്രൈസ്തവരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റിട്ട സിനിമ സംഘട്ടന സംവിധായകനും ഹിന്ദു മുന്നണി അനുഭാവിയുമായ കനൽ കണ്ണനെ നാഗർകോവിൽ സൈബർ ക്രൈം പൊലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ കനൽകണ്ണനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്നുവെന്നാരോപിച്ച് ഹിന്ദുമുന്നണി പ്രവർത്തകർ പ്രതിഷേധവുമായി എസ്.പി. ഓഫീസിൽ എത്തി.
ജൂൺ 16 നാണ് കനൽ കണ്ണൻ ട്വിറ്റർ അകൗണ്ടിൽ ''പാശ്ചാത്യ രാജ്യങ്ങളിലെ മതസംസ്ക്കാരത്തിന്റെ സത്യാവസ്ഥ ഇതാണ്'' എന്ന രീതിയിൽ ട്വീറ്റ് ചെയ്തത്. ഒപ്പം ക്രൈസ്തവരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങ്ങ്സും തമിഴ് ഗാനവും ഉൾപെടുത്തിയിരുന്നു.
ഇതിനെതിരെ ഭൂതപാണ്ടി തിട്ടുവിള സ്വദേശി എം. ആസ്റ്റിൻ ബെനറ്റ് ഓൺലൈനായി നൽകിയ പരാതിയിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. കന്യാകുമാരിയിൽ മതസൗഹാർദ്ദം തകർക്കുന്ന നിലയിലാണ് പോസ്റ്റ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: #kanalkannan #tamil #film #stunt #director #arrest
































