(moviemax.in)നടൻ അർജുൻ സർജക്കെതിരായ മീ ടൂ ആരോപണത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചതിനെതിരെ നൽകിയ ഹരജിയിൽ തെളിവുകൾ ഹാജരാക്കാനാവശ്യപ്പെട്ട് നടി ശ്രുതി ഹരിഹരന് കോടതി നോട്ടീസ് നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവ് ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

ഇതിനെ ചോദ്യംചെയ്താണ് ശ്രുതി വീണ്ടും കോടതിയെ സമീപിച്ചത്. ആരോപണത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കബൺ പാർക്ക് പൊലീസ് അർജുൻ സർജക്ക് ക്ലീൻ ചിറ്റ് നൽകി കോടതിയിൽ ‘ബി റിപ്പോർട്ട്’ സമർപ്പിച്ചിരുന്നു. ഇതിനെതിരെ നടി എട്ടാമത് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ആരോപണം ശരിവെക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. 2018 ഒക്ടോബറിലാണ് ശ്രുതി ഹരിഹരൻ സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജക്കെതിരെ മീ ടൂ ആരോപണമുന്നയിച്ചത്.‘വിസ്മയ’സിനിമയുടെ ചിത്രീകരണത്തിനിടെ മോശം അനുഭവമുണ്ടായെന്നായിരുന്നു ആരോപണം.
Content Highlight: Actress Shruti Hariharan's court nod in Me Too allegations against actor Arjun Sarja Teas was given

































