---
title: "'മോഹൻലാൽ കഥയുടെ ത്രെഡ് മാത്രം കേട്ട് ഓക്കെ പറയും, മമ്മൂട്ടി സംശയങ്ങൾ ചോദിക്കും'; നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ പറയുന്നു "
english_title: "Actor and Production Controller Badruddin talks about Mammootty and Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121166/actor-and-production-controller-badruddin-talks-about-mammootty-and-mohanlal"
published_at: "2023-06-10T10:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483fe9e84a91_badaruddeen.jpg"
keywords: []
---

# 'മോഹൻലാൽ കഥയുടെ ത്രെഡ് മാത്രം കേട്ട് ഓക്കെ പറയും, മമ്മൂട്ടി സംശയങ്ങൾ ചോദിക്കും'; നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ പറയുന്നു 

> **Lead Summary:** **മ**ലയാള സിനിമയിലെ താര രാജാക്കന്മാരിൽ ഒരാളാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുകയാണ് നടൻ. താരപരിവേഷത്തിലും അഭിനയമികവിലും എല്ലാം മുന്നിൽ നിൽക്കുന്ന നടനാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്നും ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. നടനൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്കെല്ലാം നടനെ കുറിച്ച് പറയാൻ നൂറ് നാവാണ്.

## Article Content

**മ**ലയാള സിനിമയിലെ താര രാജാക്കന്മാരിൽ ഒരാളാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുകയാണ് നടൻ. താരപരിവേഷത്തിലും അഭിനയമികവിലും എല്ലാം മുന്നിൽ നിൽക്കുന്ന നടനാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്നും ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. നടനൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്കെല്ലാം നടനെ കുറിച്ച് പറയാൻ നൂറ് നാവാണ്.

ഇപ്പോഴിതാ വർഷങ്ങളോളം മോഹൻലാലിനൊപ്പം പ്രവർത്തിച്ച നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മോഹൻലാൽ കഥകേൾക്കുന്ന ശൈലിയെ കുറിച്ചാണ് ബദറുദ്ദീൻ സംസാരിക്കുന്നത്. കഥയുടെ ത്രെഡ് മാത്രം കേട്ട് ഓക്കെ പറയുമായിരുന്നു മോഹൻലാൽ എന്നാണ് ബദറുദ്ദീൻ പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോഹൻലാൽ രണ്ടു കഥകൾ കേൾക്കുന്നത് എന്റെ മുന്നിൽ വെച്ചാണ്. അതിലൊന്ന് ദശരഥമാണ്. എറണാകുളത്ത് മോഹൻലാലിന്റെ വീട്ടിലാണ്. ലോഹിതദാസ് കഥപറയാൻ വന്നു. കഥയുടെ പേര് ദശരഥം. ഗർഭപാത്രം വാടകയ്ക്ക് എടുത്ത് ഒരു കുട്ടിയുണ്ടാകുന്നതും അതിന്റെ കോമ്പ്ലികേഷനുമാണ് സിനിമ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു', 'അപ്പോൾ എന്റെ കഥാപാത്രം എന്താണെന്ന് മോഹൻലാൽ ചോദിച്ചു.

ഒരു എസ്റ്റേറ്റ് മുതലാളിയാണ്. അയാളാണ് ഇതിനു കാരണക്കാരൻ ആവുന്നതെന്നും പറഞ്ഞു. ഇത്രയും പറഞ്ഞപ്പോൾ തന്നെ മോഹൻലാൽ ഓക്കെ പറഞ്ഞു. ലോഹിതദാസ് ഇതേ പറഞ്ഞുള്ളു. പുള്ളി ഒരൊറ്റ വാക്ക് പോലും പിന്നെ അങ്ങോട്ട് ചോദിച്ചില്ല. ചായ കുടിച്ചുകൊണ്ടിരിക്കുന്ന ലോഹിതദാസ് ഇതിനിടയിൽ ഒരു രണ്ടു സിപ് എടുത്ത് കാണും. ആ സമയത്തിനുള്ളിൽ കഴിഞ്ഞു'.

'ഇതുപോലെ ആയിരുന്നു ഹിസ് ഹൈനസ് അബ്‌ദുള്ളയുടെയും കഥ കേൾക്കുന്നത്. ഇതുപോലെ തന്നെ ലോഹിതദാസ് വന്നു, കഥ പറഞ്ഞു. 'ബോംബെയിൽ നിന്ന് ഒരു വാടക കൊലയാളി വന്നിട്ട് ഇയാൾക്ക് കൊട്ടേഷൻ കൊടുത്തയാളുടെ കൂടെ ചേർന്നിട്ട് മറ്റേയാൾക്ക് എതിരായിട്ട് തിരിയുന്ന ഒരു കഥയാണ്' എന്ന്. ഒന്നും തിരിച്ചു ചോദിച്ചില്ല. അന്ന് സിനിമകളുടെ കഥപറയാൻ വരുന്നത് ലോഹിതദാസ്, വേണു നാഗവള്ളി, ചെറിയാൻ കല്പകവാടി, അങ്ങനെയുള്ള വലിയ തിരക്കഥാകൃത്തുക്കളാണ്. അവരിൽ ഒരു വിശ്വാസമുണ്ട്', ബദറുദ്ദീൻ പറയുന്നു.

'മമ്മൂട്ടി സംശയങ്ങൾ ചോദിക്കും. വക്കീലായത് കൊണ്ട് ചോദ്യങ്ങൾ ഉണ്ടാവും. അതിന് ഉത്തരം കിട്ടിയാൽ ആൾ ഓക്കെയാണ്. ഇവർക്കെല്ലാം ഈ കഥപറയുന്നവരുടെ പ്രതിഭയറിയാം. അവരോട് പിന്നെ ഒന്നും ചോദിക്കണ്ട. കയറി മുന്നിൽ നിന്ന് കൊടുത്താൽ മതി.

പുതിയ പിള്ളേർ വന്ന ശേഷം തെറ്റായ രീതിയിലാണ് സിനിമയെ സമീപിക്കുന്നത്'. 'സിനിമയെടുക്കേണ്ടത് പ്രൊഡക്ഷൻ ഹൗസുകളാണ്. പ്രൊഡ്യൂസറുടെയാണ് പ്രോഡക്റ്റ്. പിള്ളേർ ഒരു കഥയുണ്ടാക്കി, ആർട്ടിസ്റ്റിനെ കണ്ട് അവരുടെ ഡേറ്റ് വാങ്ങിയാണ് ഒരു പ്രൊഡ്യൂസറിന്റെ അടുത്തേക്ക് എത്തുന്നത്. അപ്പോഴാണ് ഈ കുഴപ്പങ്ങൾ,' അദ്ദേഹം പറഞ്ഞു.

മോഹൻലാൽ ഒരു വർഷം മുപ്പത് സിനിമകളിൽ ഒക്കെ അഭിനയിച്ച കാലമുണ്ടെന്നും ബദറുദ്ദീൻ അഭിമുഖത്തിൽ പറയുന്നുണ്ട്. രാത്രി അംബാസഡർ കാറിന്റെ ബാക്ക് സീറ്റിന്റെ താഴെ ഇരുന്ന് സീറ്റിൽ തലവെച്ച് ഉറങ്ങി യാത്ര ചെയ്ത് ഓരോ സെറ്റിലേക്കും പോകും. ഇപ്പോൾ മോഹൻലാൽ വർഷം നാല് സിനിമകൾ എന്ന രീതിയിൽ കുറച്ചിട്ടുണ്ട്. പണ്ട് ഒരു വർഷം 15 സംവിധായകരുടെ ഒപ്പം ചെയ്യുമായിരുന്നെങ്കിൽ ഇന്ന് അത്രയും കഴിയില്ല അതുകൊണ്ട് മോഹൻലാലിന്റെ ഡേറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121166/actor-and-production-controller-badruddin-talks-about-mammootty-and-mohanlal)