(moviemax.in) ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു പൂജ ബേദി. ഗ്ലാമറസ് വേഷങ്ങളായിരുന്നു പൂജയെ താരമാക്കി മാറ്റുന്നത്. ഓണ്‍ സ്‌ക്രീനില്‍ ബോള്‍ഡ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന പൂജ ഓഫ് സ്‌ക്രീനിലും ബോള്‍ഡ് ആയിരുന്നു. അച്ഛന്‍ കബീർ ബേദിയുടെ പാതയിലൂടെയാണ് പൂജ സിനിമയിലെത്തുന്നത്. സിനിമയിലെ പ്രകടനം പോലെ തന്നെ പൂജയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു പൂജയ്ക്ക്. പൂജയെ ഒരു നോക്ക് കാണാന്‍ വേണ്ടി ആരാധകര്‍ പലതും ചെയ്തിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ആണ് പൂജയ്ക്ക് ജനപ്രീതി നേടിക്കൊടുക്കുന്നത്. ഒരിക്കല്‍ തന്നെ കാണാന്‍ ആരാധകന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട് എന്നാണ് പൂജ പറയുന്നത്. കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു പൂജയുടെ ഈ തുറന്ന് പറച്ചില്‍.

അച്ഛന്‍ കബീർ ബേദിയ്ക്കും മകള്‍ അലയ എഫിനുമൊപ്പമായിരുന്നു പൂജ ദ കപില്‍ ശര്‍മ ഷോയിലെത്തിയത്. ഒരിക്കല്‍ ഒരാള്‍ തന്നെ കാണാനായി വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും അയാളുടെ കൈവശം തന്റെ ബിക്കിനി ഉണ്ടായിരുന്നു എന്നുമാണ് പൂജ തുറന്ന് പറഞ്ഞത്.
പൂജയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഈ സംഭവം. 1991 ല്‍ വിഷ്‌കന്യ എന്ന ചിത്രത്തിലൂടെയാണ് പൂജ ബേദി അരങ്ങേറിയത്. അധികം വൈകാതെ ബോളിവുഡിലെ മുന്‍നിര താരമായി മാറി പൂജ ബേദി.
അന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റുമില്ലായിരുന്നു. അതിനാല്‍ ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ നേരിട്ട് ശ്രമിക്കുന്നത് പതിവായിരുന്നു. അങ്ങനെയാണ് തന്നെ കാണാന്‍ അയാള്‍ എത്തിയത്. തന്നോടുള്ള ആരാധന മൂത്ത് അയാള്‍ സ്വന്തം പേര് അനൈസ്-അനൈസ് എന്ന് മാറ്റുക വരെ ചെയ്തിരുന്നു. പൂജയുടെ ഇഷ്ട പെര്‍ഫ്യൂമിന്റെ പേരാണ് അത്. തന്നെ അയാള്‍ ദിവസവും പതിനായിരം തവണ ഫോണ്‍ ചെയ്യുമായിരുന്നു എന്നും പൂജ പറയുന്നുണ്ട്.
അയാള്‍ തനിക്ക് രക്തത്തിലെഴുതി കത്തുകള്‍ അയക്കും. അയാളെ കണ്ടെത്താന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും നടന്നില്ല. അയാള്‍ അതിബുദ്ധിമാനായിരുന്നു. ഒരു ദിവസം അയാള്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ലൂട്ടേര എന്ന ചിത്രത്തില്‍ താന്‍ ധരിച്ച ബിക്കിനിയും കൈയ്യില്‍ പിടിച്ചാണ് അയാള്‍ വന്നത്. താന്‍ വിവാഹം കഴിക്കുന്നത് വലെ അയാളുടെ ശല്യം തുടര്‍ന്നു എന്നും പൂജ പറയുന്നു.
''ലൂട്ടേരയില്‍ നിന്നുമുള്ള എന്റെ ബിക്കിനി ലേലത്തിന് വച്ചിരുന്നു. അയാള്‍ അത് വാങ്ങി. എന്തിനാണ് വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ അവളെ അല്ലെങ്കില്‍ അവളുടെ ബിക്കിനിയെ കെട്ടിപ്പിടിക്കാലോ എന്നാണ് അയാള്‍ പറഞ്ഞത്. ഞാന്‍ അയാളെ പിടിച്ചിരുത്തി സംസാരിച്ച് മനസിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ വിവാഹം കഴിക്കുന്നത് വരെ അയാള്‍ എന്നെ ശല്യം ചെയ്തു കൊണ്ടിരുന്നു'' എന്നാണ് പൂജ പറയുന്നത്.
Content Highlight: He would send him letters written in blood, my bikini was put up for auction and he bought it; Pooja Bedi

































