മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ 27 കാരിയായ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 നടത്തിയ അന്വേഷണത്തിലാണ് നടി ഗോരഗാവ് കേന്ദ്രീകരിച്ച് നടത്തിയ സെക്സ് റാക്കറ്റ് തകര്‍ത്തത്.
രണ്ട് പെണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു. മിഡ് ഡേ സംഭവവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സംഭവത്തിന്റെ വീഡിയോ തെളിവുകള്‍ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ ആരതി മിത്തൽ സിനിമകളുടെ കാസ്റ്റിംഗ് ഡയറക്ടറാണെന്നും ഓഷിവാരയിലെ ആരാധന അപ്പാർട്ടുമെന്‍റിലാണ് ഇവര്‍ താമസമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരതി പെൺവാണിഭ റാക്കറ്റ് നടത്തുന്നതായി പൊലീസ് ഇൻസ്‌പെക്ടർ മനോജ് സുതാറിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. മനോജ് സുതാര്‍ ഒരു സംഘം രൂപീകരിച്ച് തന്‍റെ സുഹൃത്തുക്കൾക്കായി ആരതിയോട് രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുന്ന ഒരു ഉപഭോക്താവായി അഭിനയിച്ചു.
അതിനായി 60,000 രൂപ നൽകണമെന്നാണ് ആരതി ആവശ്യപ്പെട്ടത്. റിപ്പോർട്ടനുസരിച്ച് ആരതി സുതാറിന്റെ ഫോണിൽ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുവെന്നും മോഡലുകൾ ഒന്നുകിൽ ജുഹുവിലേക്കോ ഗോരെഗാവ് ആസ്ഥാനമായുള്ള ഹോട്ടലിലോ എത്തിക്കാം എന്നും വാഗ്ദാനം നല്‍കി.
സുതാർ ഗോരെഗാവിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും രണ്ട് പൊലീസുകാരെ കസ്റ്റമേര്‍സ് എന്ന നിലയില്‍ നിര്‍ത്തുകയും ചെയ്തു. എസ്എസ് ബ്രാഞ്ച് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ഇവരെ പിടികൂടുകയും ആയിരുന്നു. തുടർന്ന് അവർ ദിൻദോഷി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആരതി മിത്തലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ, ആരതി തങ്ങൾക്ക് 15,000 രൂപ വീതം വാഗ്ദാനം ചെയ്തതായി മോഡലുകൾ വെളിപ്പെടുത്തി. ആരതി മിത്തൽ രാജശ്രീ താക്കൂറിനൊപ്പം അപ്നാപൻ എന്ന ടെലിവിഷൻ ഷോയിൽ പ്രവർത്തിച്ചിട്ടുണ്ട്. താൻ ആർ മാധവനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിലാണെന്ന് കുറച്ച് നാള്‍ മുന്‍പ് ഇവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Content Highlight: Casting director and actress Aarti Mittal arrested for running prostitution racket

































