കള്ള ചെക്ക് നല്‍കി പറ്റിച്ച കേസില്‍ സംവിധായകന്‍ ലിംഗു സ്വാമിക്ക് ജയിലില്‍ പോകേണ്ടി വരും. നേരത്തെ സൈദാപേട്ട് കോടതി ആറുമാസം എന്‍.ലിംഗുസ്വാമിക്ക് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ലിംഗുസ്വാമി മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
ലിംഗു സ്വാമിയും സഹോദരന്‍ സുഭാഷ് ചന്ദ്ര ബോസും നടത്തുന്ന തിരുപ്പതി ബ്രദേഴ്സ് എന്ന പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ പിവിപി നല്‍കിയ കേസിലാണ് നേരത്തെ വിധി വന്നത്. 2014 ല്‍ തിരുപ്പതി ബ്രേദേഴ്സ് പിവിപി ക്യാപ്റ്റല്‍ ലിമിറ്റഡില്‍ നിന്നും വലിയ തുക കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടച്ചില്ല. ഇതേ തുടര്‍ന്ന് ലിംഗുസ്വാമി ഒപ്പിട്ട് നല്‍കിയ ചെക്കുകള്‍ വച്ച് പിവിപി കേസ് നല്‍കുകയായിരുന്നു.
തുടർന്ന് സൈദാപേട്ടയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ലിംഗുസ്വാമിയെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. 2022 ഓഗസ്റ്റ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ലിംഗുസാമി പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയില്‍ അപ്പീൽ നൽകി. എന്നാല്‍ കേസ് വാദം കേട്ട മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതി സൈദാപേട്ട കോടതി വിധിച്ച 6 മാസത്തെ തടവ് ഏപ്രിൽ 12ന് ശരിവച്ചു.
ഇതോടെ ലിംഗുസ്വാമി 6 മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കഴിഞ്ഞ വർഷം ശിക്ഷാ സമയത്ത്, ലിംഗുസാമി താന്‍ നിയമപരമായി പോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. അഞ്ചാന്‍ എന്ന ചിത്രത്തിന്‍റെ പരാജയവും, വിതരണത്തിന് എടുത്ത കമല്‍ ചിത്രം ഉത്തമവില്ലന്‍റെ പരാജയവുമാണ് ലിംഗുസ്വാമിയെ കടക്കെണിയില്‍ ആക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ വന്‍ ഹിറ്റുകള്‍ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച താരമാണ് എന്‍.ലിംഗു സ്വാമി. എന്നാല്‍ അടുത്തിടെയായി ഇദ്ദേഹത്തിന് വലിയ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അഞ്ചാന്‍ എന്ന സൂര്യ ചിത്രത്തിന്‍റെ പരാജയം വലിയ തോതില്‍ ഇദ്ദേഹത്തെ ബാധിച്ചിരുന്നു.
Content Highlight: Director Lingu Swamy goes to jail; The court rejected the petition

































