മുൻ കാമുകൻ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി അനിഖ വിക്രമൻ രംഗത്ത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റതിന്റെ തന്റെ ഫോട്ടോകളും താരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
മുൻ കാമുകൻ അനൂപ് പിള്ളയാണ് തന്നെ മര്‍ദ്ദിച്ചത് എന്നാണ് അനിഖ വിക്രമൻ ആരോപിക്കുന്നത്. പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട് എന്നും അനിഖ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഏതാനും വര്‍ഷങ്ങളായി അനൂപ് പിള്ള തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
അയാള്‍ രണ്ടാം തവണയും ഉപദ്രവിച്ചപ്പോള്‍ ഞാൻ ബാംഗ്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം അയാള്‍ ചെന്നൈയില്‍ വെച്ചായിരുന്നു എന്നെ മര്‍ദ്ദിച്ചത്. അന്ന് അയാള്‍ കരഞ്ഞ് അപേക്ഷിച്ചതിനാല്‍ ഞാൻ സംഭവം വിട്ടുകളഞ്ഞു. ഞാൻ വിഡ്ഢിയായി. രണ്ടാം തവണയും ആവര്‍ത്തിച്ചപ്പോള്‍ ഞാൻ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ക്ക് പണം നല്‍കി അയാള്‍ വലയിലാക്കി. തനിക്കൊപ്പം പൊലീസ് ഉണ്ടെന്ന ധാര്‍ഷ്‍ട്യത്തില്‍ അയാള്‍ മര്‍ദ്ദനം തുടര്‍ന്നു.
ഷൂട്ടിംഗിന് പോകാതിരിക്കാൻ വേണ്ടി അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞുതകര്‍ക്കുക വരെ ചെയ്‍തു. ഹൈദരാബാദിലേക്ക് മാറുന്നതിന് മുമ്പ് അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്‍തതിന് ശേഷം ശാരീരികമായി ആക്രമിച്ചു. അയാള്‍ എന്റെ മുകളില്‍ കയറിയിരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ചു.
ഞാൻ ബോധം കെടുമെന്ന് തോന്നിയപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മുഖം വെച്ച് എങ്ങനെ നീ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചിരുന്നത്. ശാരീരികമായും മാനസികമായും ശരിയാകാൻ കുറേ ദിവസം കഴിയേണ്ടി വന്നു. അയാളുടെ ക്രൂരത എനിക്ക് ക്ഷമിക്കാനാകില്ല.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഒളിവിലാണ് അയാള്‍. എനിക്ക് ഭീഷണി വരുന്ന സാഹചര്യത്തിലാണ് ഞാൻ ഇതെല്ലാം തുറന്ന് എഴുതുന്നത്. ഇങ്ങനെ ഒരാള്‍ക്ക് ഒപ്പം കഴിഞ്ഞതിന് ഞാൻ എന്നോട് തന്നെ സ്വയം ക്ഷമിക്കാൻ ഒരു മാസം എടുത്തായിരുന്നു ആ ഓര്‍മകളില്‍ നിന്ന് മോചിതയായത് എന്നും കര്‍മയില്‍ വിശ്വസിക്കുന്ന ആളാണ് താൻ എന്നും അനിഖ എഴുതുന്നു.
Content Highlight: Actress Anikha Vikraman has accused her ex-boyfriend of physically and mentally torturing her.

































