നടി മീര വാസുദേവിന്റെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ അഭിനയത്തിന്റെ ഭാഗം മാത്രമാണെന്നും ഇത് സീരിയലില്‍ മാത്രം നടക്കുന്നതാണെന്നും പിന്നീട് വ്യക്തമായി. അതേ സമയം യഥാർത്ഥ ജീവിതത്തില്‍ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ട് സിംഗിളായി ജീവിക്കുന്നയാളാണ് നടി മീര വാസുദേവ്. നടിയുടെ വിവാഹക്കഥ വീണ്ടും ചര്‍ച്ചയാവുകയാണിപ്പോള്‍.
പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെ 2005 ലാണ് മീര വാസുദേവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധം തനിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി മുന്‍പ് നടി തന്നെ പറഞ്ഞിട്ടുണ്ട്.

വിശാലുമായി പിരിഞ്ഞതിന് ശേഷമാണ് നടന്‍ ജോണ്‍ കൊക്കനുമായിട്ടുള്ള മീരയുടെ കല്യാണം നടക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചിരുന്നു. എന്നാല്‍ 2016 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു.
പരാജയപ്പെട്ട് പോയ രണ്ട് വിവാഹങ്ങളെയും കുറിച്ച് പറയാനോ ഓര്‍ക്കാനോ ഇഷ്ടമില്ലെന്നാണ് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മീര വാസുദേവന്‍ പറയുന്നത്. സീരിയലിലെ വിവാഹത്തിന് പിന്നാലെ ഈ കഥ വീണ്ടും ചര്‍ച്ചയാവുകയാണ്. 'പക്ഷേ ഒന്ന് മാത്രം പറയാം, എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍.
അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു എന്റെ ആദ്യ വിവാഹം. ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് പ്രൊട്ടക്ഷന്‍ തേടേണ്ട സാഹചര്യം പോലും അന്ന് ഉണ്ടായിട്ടുണ്ടെന്ന്' നടി വ്യക്തമാക്കുന്നു.

അതിന് ശേഷം 2012 ലാണ് രണ്ടാമതും വിവാഹിതയാവുന്നത്. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ട് പേരെയും വേണം. അതില്‍ യാതൊരു മാറ്റവുമില്ലെന്നും മീര കൂട്ടിച്ചേര്‍ത്തു.
തന്മാത്രയ്ക്ക് ശേഷം സിനിമകള്‍ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചും ജീവിതത്തിലെടുത്ത തെറ്റായ തീരുമാനത്തെ പറ്റിയുമൊക്കെ ഇതേ അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു. 'തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. ഭാഷ അറിയില്ലെന്നത് എനിക്ക് പ്രധാന പ്രശ്‌നമായി. ഇതോടെ ഒരു മാനേജറെ കണ്ടെത്തി. അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനമായി മാറിയതെന്നാണ് നടി പറയുന്നത്.
മാനേജരായി വന്ന വ്യക്തി അയാളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്റെ പ്രൊഫഷന്‍ ഉപയോഗിക്കുകയായിരുന്നു. ഞാന്‍ അഭിനയിച്ച പല സിനിമകളുടെയും കഥ ഞാന്‍ കേട്ടിട്ട് പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ ബോക്‌സഫീസില്‍ പരാജയമായി.
എന്നെ അഭിനയിപ്പിക്കാന്‍ വേണ്ടി മികച്ച സംവിധായകര്‍ പലരും ശ്രമിച്ചിരുന്നതായി പിന്നീട് പറഞ്ഞറിഞ്ഞു. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കുകയായിരുന്നു. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരങ്ങള്‍ നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞതേയില്ല. ഇപ്പോഴെനിക്ക് നല്ല ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിലൂടെയാണ് കരിയറിന്റെ ഭൂരിഭാഗം തീരുമാനങ്ങളും എടുക്കുന്നതെന്നും മീര പറയുന്നു.
Content Highlight: He is the father of my child and that turned out to be the wrong decision in life; Meera Vasuden


































