മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് നടൻ.
സീരിയലിന് പുറമേ യൂട്യൂബ് ചാനലുമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ് താരം. തന്റെയും സീരിയലിലെയും വിശേഷങ്ങളൊക്കെയാണ് താരം പങ്കുവെയ്ക്കാറുള്ളത്. തന്റെ സുഹൃത്തുക്കളെയും സീരിയല്‍ രംഗത്തെ പ്രമുഖരെയും ഉൾക്കൊളിച്ചുള്ള നടന്റെ ചില വീഡിയോകൾ ഒക്കെ ഏറെ ശ്രദ്ധനേടിയിരുന്നതാണ്.

എന്നാൽ താരം ഇപ്പോൾ യൂട്യൂബിൽ അത്ര സജീവമല്ല. എന്നാൽ നിരന്തരം വീഡിയോകൾ ചെയ്ത് ആക്ടിവായി നിന്നിരുന്ന സമയത്ത് തനിക്ക് ഒരു ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. എന്തായിരുന്നു പ്രശ്‌നമെന്നോ എവിടെ ആയിരുന്നു സർജറിയെന്നോ നടൻ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ, അതേകുറിച്ച് മനസ് തുറക്കുകയാണ് നടൻ. ഇൻഡ്യഗ്ലിറ്റ്‌സ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് നടൻ മനസ് തുറന്നത്.
പല്ലു വേദനയെയും തല വേദനയും പോലെ കാണാന്‍ പറ്റാത്ത ഒരു വേദനയാണ് നടുവേദന. എന്നാൽ അത് വന്നവര്‍ക്ക് മാത്രമേ എത്രത്തോളം കഠിനമാണ് ആ വേദന തിരിച്ചറിയാൻ സാധിക്കൂ എന്നാണ് നടൻ പറയുന്നത്.
അഭിനയിക്കണം എന്ന കടുത്ത മോഹവുമായി ഇന്ടസ്ട്രിയിലേക്ക് എത്തിയതാണ് ഞാന്‍. അവതാരകനായി തുടങ്ങി. അതിന് ശേഷം ഒരു അവസരങ്ങൾ ചോദിച്ച് ഒരുപാട് അലഞ്ഞു. എന്നാൽ ഒരു നല്ല അവസരം കിട്ടിയില്ല. അവസാനം ജോലി അന്വേഷിച്ച് ഗള്‍ഫിലേക്ക് പോയി. അവിടെ വെച്ചാണ് എന്റെ നടുവിലെ ഡിസ്‌കിന് തകരാറ് സംഭവിക്കുന്നത്.

കടുത്ത നടുവേദന കാരണം ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നു. എന്റെ പ്രായം കണിക്കിലെടുത്ത് സര്‍ജ്ജറി വേണ്ട എന്നാണ് ഡോക്ടര്‍മാർ ആദ്യം പറഞ്ഞത്. പക്ഷേ എനിക്ക് ഒന്ന് നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത വിധം വേദന കഠിനമായി മാറി. ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. അവസാനം സര്‍ജ്ജറി തന്നെ വേണ്ടി വന്നുവെന്ന് ആനന്ദ് പറയുന്നു.
സര്‍ജ്ജറിയ്ക്ക് ശേഷം എനിക്ക് വലിയ റസ്റ്റ് ആവശ്യമായിരുന്നു. കടുപ്പമുള്ള ജോലികളൊന്നും ചെയ്യാന്‍ പറ്റാതെയായി. ആ സമയത്താണ് വീണ്ടും അവതാരകനായി അവസരം ലഭിക്കുന്നത്. അതിലൂടെ അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചു. വളരെ അധികം ശ്രദ്ധയോടെയാണ് ഇപ്പോള്‍ അഭിനയവും കൊണ്ട് പോകുന്നത്.
പലരും കരുതിയിരിക്കുന്നത് കുടുംബവിളക്ക് എന്റെ ആദ്യ സീരിയല്‍ ആണെന്നാണ്. എന്നാല്‍ എന്റെ ഒമ്പതാമത്തെ സീരിയല്‍ ആണ് ഇത്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ശ്രദ്ധ നേടി തന്ന സീരിയല്‍ ആണ് കുടുംബവിളക്ക്. അതിന് ഞാന്‍ എന്നും ആ ടീമിനോട് കടപ്പെട്ടിട്ടിരിക്കുമെന്നും ആനന്ദ് നാരായണൻ പറഞ്ഞു.
Content Highlight: inability to stand or sit due to pain; Anand Narayan


































