മോഹൻലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ ചിത്രമാണ് കന്മദം . പ്രേക്ഷക പ്രീതി നേടിയ ഒരു ചിത്രം കൂടിയാണിത് . ഇപ്പോഴിതാ ഈ ചിത്രമാണ് ചർച്ചയാകുന്നത് . കന്മദത്തിലെ ചുംബനരംഗം സ്ത്രീശരീരത്തിലേക്ക് ആര്‍ക്കും കടന്നുകയറാമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സംവിധായകന്‍ ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്.
എന്നാല്‍ ആ സിനിമയിലെ ആ രംഗത്തിന്റെ സന്ദര്‍ഭവും സാഹചര്യവും കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.
ഭാനുമതിയെപ്പോലെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ കുറവാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിശ്വനാഥന്‍ മഞ്ജു വാര്യരുടെ ഭാനുവിനെ ചുംബിക്കുന്ന രംഗം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രംഗമാണ്. ഒരു മകനെന്ന നിലയില്‍ ഇതേക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല.
ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ പറയാം. വിശ്വനാഥന്‍ ഒരു ലൈംഗികമായ കടന്നുകയറ്റമാണ് ഉദ്ദേശിച്ചത് എന്ന് ആ രംഗം മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയിട്ടില്ല. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ച് ദേഷ്യത്തിന്റെ പരുക്കന്‍ മുഖംമൂടി എടുത്തണിഞ്ഞ ഒരു സ്ത്രീയാണ് ഭാനുമതി.
അവളെ അവളിലേക്ക് കൊണ്ടുവരാന്‍, ആ മുഖം മൂടി അഴിച്ചുടക്കാന്‍ അവളെ സ്‌നേഹിക്കുന്ന വിശ്വനാഥന്‍ ഉപയോഗിച്ച ഒരു മാര്‍ഗമായിരുന്നു ആ ചുംബനം. ഭാനുമതിയുടെ ജീവിതത്തില്‍ തനിക്ക് എന്തോ ഒരു സ്ഥാനമുണ്ടെന്ന് വിശ്വനാഥന്‍ ഇത്രയും നാളത്തെ പരിചയത്തില്‍ മനസ്സിലാക്കിയിരിക്കാം.
ചുംബനത്തിന് ശേഷം അവള്‍ പറയുന്നത്, എന്നെ മോഹിപ്പിക്കരുത് എന്നാണ്. അതിന്റെ അര്‍ഥം എന്താണ്? അവളും അയാളെ സ്‌നേഹിക്കുന്നു എന്നായിരിക്കില്ലേ… സന്ദര്‍ഭവും സാഹചര്യവും കൂടി വിലയിരുത്തിയാല്‍ മാത്രമേ ശരിയും ശരികേടും എന്താണെന്ന് പറയാനാകൂ. എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഞാന്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ അഭിപ്രായം പങ്കുവെച്ചെന്ന് മാത്രം.
The director's son says that there is criticism against the movie Kanmadam